തിരുവനന്തപുരം : യോഗദിനാഘോഷത്തിന്റെ ഒരുക്കം വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്റെ അതൃപ്തി അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്ത വിവരം മാധ്യമ വാർത്തകളിലൂടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ഇങ്ങനെ ഒരു യോഗം വിളിച്ചതിലുള്ള സർക്കാരിന്റെ അസംതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ലോക്ഭവന് കത്തും നൽകിയിട്ടുണ്ട്. ഇതിന് മറുപടിയെന്നോണം, ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം.
ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്റെ എക്സ്‌ക്യൂട്ടീവ് ചുമതലകളിൽപ്പെട്ടതാണ്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്’ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
യോഗദിനാഘോഷത്തിന്റെ ഒരുക്കം വിലയിരുത്താനായി ഗവർണർ രാജേന്ദ്ര ആർലേക്കർ ചൊവ്വാഴ്ചയാണ് വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേർത്തത്. ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ദേശീയ ആരോഗ്യ മിഷൻ സംസ്ഥാന മേധാവിയും സർവ്വകലാശാലാ വൈസ് ചാൻസലർമാരുമെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു.
