കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് പാർട്ടിയ്ക്കുള്ളിൽ നിത്യേനയെന്നോണം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയർന്നു കഴിഞ്ഞു
പരാജയം ചൂണ്ടിക്കാട്ടിയും പാർട്ടിയുടെ പ്രവർത്തനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചും ടിഎംസി എംപി കകോലി ഘോഷ് ദസ്തിദാർ ബരാസത് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഐപിഎസി വഹിച്ച പങ്കിനെ എംപി കക്കോളി ഘോഷ് ദസ്തിദാർ ചോദ്യം ചെയ്തു.
തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎസി ടീം തന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചതായും ഇത് പാർട്ടിയുടെ പ്രവർത്തനത്തെ ബാധിച്ചതായുമാണ് അവരുടെ ആരോപണം.
“തെരഞ്ഞെടുപ്പ് സമയത്ത് ഈ കൊച്ചുകുട്ടികൾ ഞങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ച രീതി ശരിയായില്ല. എന്റെ മണ്ഡലത്തിലെ എല്ലാ സീറ്റുകളും ഞങ്ങൾക്ക് നഷ്ടപ്പെട്ടു. അതിനാൽ ഞാൻ രാജിവയ്ക്കുന്നു.” കാക്കോളി ഘോഷ് ദസ്തിദാർ പറഞ്ഞു.
തന്റെ മണ്ഡലത്തിലെ പാർട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കകോലി ഘോഷ് ദസ്തിദാർ തന്റെ രാജി കത്തിൽ പറയുന്നു. ബരാസത് ജില്ലയിൽ പാർട്ടിക്ക് തോൽവി നേരിട്ടു. സമീപകാലത്തെ അഴിമതിയും കുറ്റകൃത്യങ്ങളും പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു.
ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് പാർട്ടി കൂടുതൽ സത്യസന്ധവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായി മാറണമെന്നും ദസ്തിദാർ ആവശ്യപ്പെട്ടു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന് പ്രായമായവരും പരിചയസമ്പന്നരുമായ നേതാക്കളുടെ പിന്തുണയോടെ മുന്നോട്ട് പോകണമെന്ന് ടിഎംസി മേധാവി മമത ബാനർജിയോട് അഭ്യർത്ഥിച്ചു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് ഒന്നിലധികം തലങ്ങളിൽ രാഷ്ട്രീയ തിരിച്ചടികൾ നേരിടുന്ന സമയത്താണ് ഈ രാജി. അതേസമയം തന്നെ പാർട്ടിയ്ക്കുള്ളിലെ രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമായി തുടരുമ്പോഴും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും ഇവിഎം തട്ടിപ്പുകളും പാർട്ടി നേതൃത്വം ആരോപിക്കുന്നുണ്ട്.
