തിരുവനന്തപുരം : അധികാരത്തിലേറി ഒരുമാസം പിന്നിടുമ്പോള്‍തന്നെ വി ഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ വിനീതദാസന്മാരുടെ സർക്കാരാണെന്ന് തെളിഞ്ഞുവരികയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൂന്ന് അംഗങ്ങളാണ് ബിജെപിക്ക് ഉള്ളതെങ്കിലും UDF നടപ്പിലാക്കുന്നത് ബിജെപി അജണ്ട. RSS അജണ്ടയോട് വിധേയത്വം പ്രകടിപ്പിക്കാൻ മന്ത്രിമാർ മത്സരിക്കുന്നു.
PMAY വീട്ടിൽ ചിത്രം വെയ്ക്കുന്നതിൽ കേന്ദ്രവുമായി അനാരോഗ്യ ബന്ധത്തിന് താല്പര്യമില്ലെന്നാണ് ഷാജി പറയുന്നത്.
ഇത് ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നം. ലൈഫ് പദ്ധതിയുടെ ഭാഗമായി 6 ലക്ഷത്തോളം വീടുകൾ നിർമ്മിച്ചു. ഇവിടെയൊന്നും ഒന്നിൽപോലും പേരും ചിത്രവും വെച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണ് കെഎം ഷാജി ലോഗോ പതിപ്പിക്കുന്നതിൽ എന്താ പ്രശ്നം എന്ന് ചോദിച്ച് രംഗത്തെത്തിരിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
എംജിയിലടക്കം സർവ്വകലാശാലകളിൽ ആർഎസ്എസ് നോമിനികളെ ആണ് ഗവർണർ നിയോഗിച്ചത്. ഇതിനെതിരെ സർക്കാർ ഒന്നും മിണ്ടിയിട്ടില്ല. പിഎം ശ്രീയുമായി മുന്നോട്ടു പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു കഴിഞ്ഞു. ശേഷാദ്രിനാഥന്റെ നിയമനം മന്ത്രിമാർ പോലും അറിഞ്ഞിട്ടില്ല. പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യ കുത്തകൾക്ക് വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇനിയെന്നാണ് കെപിസിസി ഓഫീസ് ആർഎസ്എസിന് എഴുതി നൽകുക എന്ന് മാത്രമേ അറിയേണ്ടതുള്ളുവെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
