തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്ത് സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറംഗം കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം. രണ്ട് പേർ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീനയെ പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച കുട്ടികളടക്കം മൂന്ന് പേർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം.
ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ഇവർക്ക് ഛർദി ആരംഭിച്ചതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റഷീദാ ബീവിയും ഷാജിയും മരണപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് റഷീദ ബീവിക്ക് മരണം സംഭവിക്കുന്നത്. മരണത്തിന് കാരണം അലർജിയാണെന്നാണ് ഡോക്‌ടർമാരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചന. ഭക്ഷ്യവിഷബാധയെന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂവെന്നാണ് വിഴിഞ്ഞം പോലീസ് വിശദമാക്കുന്നത്.
സംഭവത്തെത്തുടർന്ന് ഹോട്ടൽ പോലീസ് താൽക്കാലികമായി പൂട്ടി സീൽ ചെയ്തു. ഉച്ചയ്ക്ക് ശേഷം മാത്രം പ്രവർത്തിക്കുന്ന ഈ മത്സ്യവിഭവ വിൽപന ശാലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ പരിശോധന നടത്തും. മൃതദേഹങ്ങൾ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
