കൊച്ചി : സംസ്ഥാന സർക്കാർ നടത്തിവരുന്ന നവകേരള സർവ്വെ കേരള ഹൈക്കോടതി റദ്ദാക്കി. സർവ്വെക്ക് ആവശ്യമായ ധനകാര്യ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യർ, കോൺഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓണക്കാലി എന്നിവരാണ് സർവ്വെക്കെതിരെ കോടതിയെ സമീപിച്ചത്.
സർക്കാർ ചെലവിൽ നടത്തുന്ന സർവ്വെ യഥാർത്ഥത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. ജനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ദുരുപയോഗം ചെയ്യുന്നുവെന്നും, ഇതിലൂടെ പാർട്ടിക്കുവേണ്ടി വോട്ടർമാരുമായി ബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
സർക്കാർ ചെലവിൽ ഇത്തരമൊരു സർവ്വെ നടത്തുമ്പോൾ ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഈ സർവ്വെയുടെ കാര്യത്തിൽ അത്തരം അനുമതികൾ ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഈ മാസം 22-ാം തീയതി വരെ തുടരാൻ നിശ്ചയിച്ചിരുന്ന സർവ്വെ നടപടികളാണ് കോടതി തടഞ്ഞത്.
മന്ത്രിസഭാ തീരുമാനപ്രകാരമാണ് സർവ്വെ നടത്തുന്നതെന്നായിരുന്നു സർക്കാർ നിലപാട്. സർക്കാർ പദ്ധതികൾ ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നുവെന്നും നാടിന്റെ പുരോഗതിക്കായി ഇനി എന്തൊക്കെ വേണമെന്നും മനസ്സിലാക്കാനുള്ള ഒരു വിവരശേഖരണം മാത്രമാണിതെന്നു സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
