(Photo Courtesy : Chyno News/X)
മുംബൈ : ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്തിന് സമീപം ഇന്ത്യൻ അധികൃതർ പിടിച്ചെടുത്തു. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ മ എണ്ണക്കപ്പലുകളാണ് ഇന്ത്യ പിടിച്ചെടുത്തതെന്നാണ് വിവരം. അനധികൃതമായ വ്യാപാരങ്ങൾ തടയുന്നതിന്റെ ഭാഗമായി സമുദ്രമേഖലയിൽ ഇന്ത്യ ശക്തമാക്കിയ നിരീക്ഷണത്തിലാണ് കപ്പലുകൾ പിടിയിലായത്.
സ്റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജഫ്‌സിയ എന്നീ എണ്ണകപ്പലുകളാണ് പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഈ കപ്പലുകൾ തങ്ങളുടെ ഐഡന്റിറ്റി ഇടയ്ക്കിടെ മാറ്റി സുരക്ഷാ ഏജൻസികളെ വെട്ടിക്കാൻ ശ്രമിച്ചിരുന്നതായി കണ്ടെത്തി. എണ്ണയുടെ യഥാർത്ഥ ഉറവിടം മറച്ചുവെക്കുന്നതിനായി കടലിൽ വെച്ച് ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് എണ്ണ മാറ്റുന്ന രീതി തടയാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഉപരോധങ്ങൾ മറികടക്കാൻ അന്താരാഷ്ട്ര തലത്തിൽ ഇത്തരം രീതികൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
മുംബൈയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഈ കപ്പലുകൾ തടഞ്ഞത്. തുടർന്ന് ഇവയെ കൂടുതൽ അന്വേഷണത്തിനായി മുംബൈ തീരത്തേക്ക് എത്തിച്ചു. അതേസമയം, പിടിച്ചെടുത്ത കപ്പലുകൾക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കപ്പലുകളോ അതിലെ ചരക്കുകളോ തങ്ങളുടേതല്ലെന്നുമാണ് ഇറാന്റെ നിലപാട്. എന്നാൽ, ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (IMO) രേഖകൾ പ്രകാരം ഈ കപ്പലുകൾക്ക് ഇറാനുമായി വ്യക്തമായ ബന്ധമുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു.
കപ്പലുകൾ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യൻ തീരസംരക്ഷണ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ 55 കപ്പലുകളും 12 വിമാനങ്ങളും സമുദ്രമേഖലയിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. പിടിയിലായ കപ്പലുകളിലെ ജീവനക്കാരെയും ഉടമസ്ഥരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
