തിരുവനന്തപുരം : വയനാട് കള്ളാടി തുരങ്കപ്പാതാ മുഖത്തുണ്ടായ ദുരന്തം നാടിനെ നടക്കുന്നതും ആശങ്കാജനകവും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. സർവ്വ മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും പാടെ അവഗണിച്ച് തികഞ്ഞ അനാസ്ഥയിലൂടെ കൊടുംപാതകമാണ് ഉത്തരവാദപ്പെട്ട കമ്പനി ഉൾപ്പെടെയുള്ളവർ ചെയ്തത്. ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും തീരാ ദുഃഖത്തിൽ പങ്കുചേരുന്നു. ഇതേക്കുറിച്ചു സത്യസന്ധവും സമഗ്രവുമായ അന്വേഷണം ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ നടത്തണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അവരിൽനിന്ന് അർഹമായ നഷ്ടപരിഹാരം ഈടാക്കണം. ദുരന്തത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാധ്യമായ സർവ്വ സഹായങ്ങളും ആശ്വാസ നടപടികളും സ്വീകരിക്കുന്നതിന് സർക്കാർ മുന്നോട്ടുവരണമെന്നാണ് അഭ്യർത്ഥനയെന്നും വി എം സുധീരൻ പറഞ്ഞു.
നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽ കോർപ്പറേഷൻ വരുത്തിയ ഗുരുതര വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്ന് മന്ത്രി ടി സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു. മലയിടിച്ച മണ്ണ് കൂട്ടിയിടാതെ നീക്കം ചെയ്യണമെന്ന് കോർപ്പറേഷനോട് രേഖാമൂലം പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിരുന്നുവെന്നും പറയുന്നു. കാലവർഷം തുടങ്ങി ജൂൺ 20ന് ശേഷം മാത്രമാണ് മണ്ണ് നീക്കം ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടത്. അതേസമയം തന്നെ, മണ്ണ് നീക്കം ചെയ്തു എന്ന് ഉറപ്പ് വരുത്താൻ സർക്കാർ തുനിഞ്ഞോ എന്നതും ചോദ്യമായി നിൽക്കുന്നു.
സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾക്കും ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചു. മണ്ണ് നീക്കണമെന്ന നിർദേശം കമ്പനി പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാൻ അധികാരമുള്ള ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും അനങ്ങിയില്ല. മഴ ശക്തമായിട്ടും അപകടകരമായ ഈ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടതുമില്ല സ്ഥലത്തുനിന്ന് ആളുകളെ മാറ്റി പാർപ്പിച്ചതുമില്ല
