[Photo Courtesy : X]
ദോഹ : അമേരിക്ക–ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം നിലനിൽക്കെ തന്നെ ഹോർമുസ് കടലിടുക്കിൽ വീണ്ടും ആക്രമണം.
ഒന്നല്ല, രണ്ടല്ല, 24 മണിക്കൂറിനിടെ മൂന്നാമത്തെ വാണിജ്യ ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. തുടർച്ചയായ ആക്രമണങ്ങൾ മേഖലയുടെ സമുദ്രസുരക്ഷയെയും ആഗോള എണ്ണവിതരണ ശൃംഖലയെയും കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്.
മേഖലയിലെ ഷിപ്പിംഗ് നിരീക്ഷിക്കുന്ന ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) നൽകുന്ന റിപ്പോർട്ട് പ്രകാരം, തിരിച്ചറിയാത്ത ഒരു പ്രൊജക്റ്റൈൽ ഒരു ടാങ്കറിൽ ഇടിച്ചതാണ് ഏറ്റവും പുതിയ സംഭവം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മലിനീകരണമോ എണ്ണ ചോർച്ചയോ ഉണ്ടായതായി ഉടനടി സൂചനയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എങ്കിലും ഇടുങ്ങിയ ജലപാതയിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾ വീണ്ടും ആക്രമണ ലക്ഷ്യങ്ങളായി മാറുന്നുവെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു. അന്വേഷണം തുടരുകയാണെന്നും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും യുകെഎംടിഒ കൂട്ടിച്ചേർത്തു.
ഖത്തറിന്റെ ഒരു ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) കാരിയറിനു നേരെയും ആക്രമണവും സൗദി പതാക വഹിച്ച ഒരു ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയുമുണ്ടായ ആക്രമണങ്ങളാണ് മറ്റു രണ്ടെണ്ണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഉടൻ ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഇറാനെതിരെയാണ് ഖത്തർ വിരൽ ചൂണ്ടുന്നത്.
ഹോർമുസ് കടലിടുക്കിലൂടെ രാത്രി മുഴുവൻ സഞ്ചരിച്ചിരുന്ന തങ്ങളുടെ എൽഎൻജി കാരിയർ അൽ റെകയ്യത്തിനെ ഇറാൻ ആക്രമിച്ചതായാണ് ഖത്തറിൻ്റെ ആരോപണം. കപ്പലിൽ ഡ്രോൺ ഇടിച്ചതായും എഞ്ചിൻ മുറിയിൽ തീ പടർന്നതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ജീവനക്കാർ സുരക്ഷിതമായി രക്ഷപ്പെടുകയും ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തെങ്കിലും, കപ്പലിൽ ദ്രവീകൃത പ്രകൃതിവാതകം ഉണ്ടായിരുന്നതിനാൽ തീപിടുത്തം ഗുരുതരമായ സ്‌ഫോടന സാദ്ധ്യതയുണ്ടെന്ന് സമുദ്ര സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
