കോട്ടയം : മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഘടകകക്ഷികൾ എന്തിനാണ് ഇടപെട്ടതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകൂമാരൻനായർ. ഘടകകക്ഷികളുടെ ഇടപെടലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പ്രധാന തടസ്സമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആര് വന്നാലും സ്വീകരിക്കണം അതാണ് മര്യാദ. അതിന്റെ പേരാണ് ജനാധിപത്യം. ഹൈക്കമാൻഡ് ചോദിക്കുന്നതിനു മുൻപ് തന്നെ ഘടകകക്ഷികൾ സമ്മർദം ചെലുത്തി. അവരുടെ ഇടപെടൽ ജനാധിപത്യത്തിന് ചേർന്നതല്ല. എല്ലാം അവരുടെ അധീനതയിൽ ആകണം എന്ന് വിചാരിക്കുന്നു. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടത്തിയാൽ 30 സീറ്റ് കോൺഗ്രസിന് കാണില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ജനങ്ങൾ രാഷ്ട്രീയം മറന്ന് പൊറുതിമുട്ടി നിൽക്കുകയാണ്. ഇവിടെ ഒരു ഭരണം ഉണ്ടോ? സ്കൂൾ തുറക്കാറായി ഇതൊക്കെ നോക്കാൻ ആരേലും ഉണ്ടോ. എൻഎസ്എസ് സമദൂരം പാലിച്ചാണ് നിൽക്കുന്നത്. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യത്തിൽ എൻഎസ്എസ് ഇടപെടില്ല. ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനെ ആണ് പറഞ്ഞത്.വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണം, എല്ലാ വിഭാഗത്തെയും ഒന്നിച്ച് കൊണ്ടുപോകാൻ വിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുക്കണം. അത് മുൻപും പറഞ്ഞിട്ടുള്ളതാണ്. ഒരു കൂട്ടർ മാത്രം ഒരു വകുപ്പ് കൈവശം വെക്കുന്നത് ശരിയല്ല.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇങ്ങനെ ഒരു കാലതാമസം ഉണ്ടാകുന്നത് ശരിയല്ല. ആരുടെയും പേരിനോട് തനിക്ക് പ്രത്യേക താൽപര്യം ഇല്ല. ചെന്നിത്തലയോട് ഉള്ളത് സൗഹൃദമാണെന്നും സുകുമാരൻ നായർ പ്രതികരിച്ചു.
