(Photo Courtesy : ANI)
ന്യൂഡൽഹി: 2029-ലെ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ വ്യാഴാഴ്ച ലോകസഭയിൽ അവതരിപ്പിക്കും. അടുത്ത സെൻസസ്വരെ കാത്തിരിക്കാതെ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണ്ണയവും വനിതാ സംവരണവും ഏർപ്പെടുത്തുന്നതിനുള്ളതാണ് 131-ാമത് ഭരണഘടന ഭേദഗതി ബിൽ.
ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നുസീറ്റ് വനിതകൾക്കായി സംവരണംചെയ്യും. പട്ടികജാതി/പട്ടികവർഗ്ഗ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം ഉയരുന്നതിനനുസരിച്ച് വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകൾ റോട്ടേഷൻ വ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം. മണ്ഡലപുനർനിർണ്ണയ ബിൽ പ്രകാരം ലോക്സഭയിലെ സീറ്റെണ്ണം 543-ൽനിന്ന് 850 ആയി ഉയരും. സംസ്ഥാനങ്ങളിൽ നിന്ന് 815 സീറ്റും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്ന് 35 സീറ്റുമുണ്ടാകും.
മണ്ഡലങ്ങളുടെ പുനർനിർണ്ണയം നടത്തുന്നതിന് മണ്ഡല പുനർനിർണയകമ്മിഷൻ രൂപവത്കരിക്കും
2027-ലെ സെൻസസ് അടിസ്ഥാനമാക്കി 2028-ൽ നടപ്പാക്കുന്ന മണ്ഡലപുനർനിർണയത്തിനുശേഷം വനിതാ സംവരണം ഏർപ്പെടുത്തുക എന്നതാണ് 2023-ൽ പാസാക്കിയ നാരീശക്തി വന്ദൻ അധിനിയത്തിലെ വ്യവസ്ഥ. 2034 മുതൽ ഇതുനടപ്പാക്കാനാണ് നിലവിലുള്ള നിയമം നിർദ്ദേശിക്കുന്നത്. എന്നാൽ, 2029-ലെ തിരഞ്ഞെടുപ്പുകളിൽ വനിതാസംവരണം നടപ്പാക്കാനാണ് നിയമഭേദഗതി. ബിൽ പാർലമെന്റ് പാസാക്കിയാൽ 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഒഡിഷ, അരുണാചൽപ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും വനിതാസംവരണം ബാധകമാകും. മൂന്നുദിവസമാണ് പാർലമെന്റിന്റെ പ്രത്യേകസമ്മേളനം.
ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച. ചർച്ചയുടെ ആദ്യദിനം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചയ്ക്കു നിശ്ചയിച്ചിരിക്കുന്നത്. വനിതാസംവരണത്തെ പിന്തുണയ്ക്കുമ്പോഴും തിടുക്കപ്പെട്ട് മണ്ഡലപുനർനിർണ്ണയം നടത്തുന്നതിനെ പ്രതിപക്ഷപാർട്ടികൾ എതിർക്കുന്നു. ബിൽ ഭേദഗതികളിൽ എന്തുനിലപാടെടുക്കണമെന്നു തീരുമാനിക്കാൻ 15-ന് ഇന്ത്യസഖ്യം യോഗം ചേരുന്നുണ്ട്. കോൺഗ്രസ് 16-ന് പ്രതിപക്ഷകക്ഷിനേതാക്കളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
