പാട്ന : ഒടുവിൽ അത് സംഭവിച്ചു, ബീഹാർ മുഖ്യമന്ത്രി പദം അടക്കിവാണ ജെഡിയു നേതാവ് നിതീഷ് കുമാറിന്നെ പടിയിറക്കി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയാകും
നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഏറ്റവും കൂടുതൽ കാലം ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്ന നിതീഷ് തൻ്റെ 75-ാം വയസ്സിൽ ബിജെപിക്ക് വേണ്ടി വഴിമാറുന്നത്. ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകുന്ന ആദ്യ ബിജെപി നേതാവാണ്. 57കാരനായ സാമ്രാട്ട് ചൗധരി പ്രബല ഒബിസി വിഭാഗമായ കുശ്വാഹ സമുദായാംഗമാണ്. ബിഹാറിൽ യാദവർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സമുദായമാണ് കുശ്വാഹ. 1990ൽ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന സാമ്രാട്ട് ചൗധരി, ലാലു പ്രസാദ് യാദവിൻ്റെ ആർജെഡിക്കൊപ്പവും നിതീഷിൻ്റെ ജെഡിയുവിനൊപ്പവും പ്രവർത്തിച്ച ശേഷമാണ് 2017-ൽ ബിജെപിയിൽ എത്തിയത്.
രണ്ട് പതിറ്റാണ്ടോളം കാലം ബിഹാർ മുഖ്യമന്ത്രിസ്ഥാനം വഹിച്ച നിതീഷ് കുമാർ , തൻ്റെ ആരോഗ്യാവസ്ഥ അടക്കം പരിഗണിച്ചാണ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ബിഹാറിലെ ഏറ്റവും സമുന്നതനായ രാഷ്ട്രീയ നേതാവായ നിതീഷ് ഈയ്യിടെ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷ നേടിയാണ് നിതീഷ് മുഖ്യമന്ത്രിയായി വീനും അധികാരത്തിലേറിയത്. ഇതോടെ 10 തവണ ബിഹാർ മുഖ്യമന്ത്രിയാകുന്ന നേതാവെന്ന റെക്കോഡ് നിതീഷ് സ്വന്തമാക്കിയിരുന്നു. 243 അംഗ സഭയിൽ 202 സീറ്റിലും വിജയിച്ചായിരുന്നു എൻഡിഎ സഖ്യം നിതീഷിൻ്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചത്.
സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുന്നതോടെ ഹിന്ദി ഹൃദയഭൂമിയായ ബിഹാറും ബിജെപിയുടെ അധികാരത്തിലാവും. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഭരണം നിയന്ത്രിക്കുന്നത് ബിജെപിയാണ്.
