നോയിഡ : വേതന വർദ്ധനവ് ആവശ്യപ്പെട്ട് നോയിഡയിലെ സെക്ടർ 80-ൽചൊവ്വാഴ്ച വീണ്ടും തൊഴിലാളികളുടെ കടുത്ത പ്രതിഷേധം. അക്രമാസക്തമായ തൊഴിലാളികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് പോലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഒതുക്കുകയായിരുന്നു.
പ്രതിമാസം കുറഞ്ഞത് 20,000 രൂപ ശമ്പളം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അഹൂജ ഫാക്ടറിയിലെ തൊഴിലാളികൾ യൂണിറ്റിന് പുറത്ത് സമാധാനപരമായ പ്രതിഷേധം നടത്തുകയായിരുന്നു. എന്നാൽ ചില സാമൂഹിക വിരുദ്ധർ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
സമീപകാല വേതന വർദ്ധനവിൽ നിരവധി തൊഴിലാളികൾ അതൃപ്തി പ്രകടിപ്പിക്കുകയും സർക്കാർ പ്രഖ്യാപിച്ച നിരക്കുകൾ ഫാക്ടറി ഗേറ്റുകളിൽ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അലവൻസുകളിലെ അസമത്വവും തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിദഗ്ധ തൊഴിലാളികൾക്കും അല്ലാത്തവർക്കും ഒരേ ആനുകൂല്യങ്ങൾ നൽകുന്നതിലെ അപകാതയും പിരിച്ചുവിടൽ ഭീഷണിയും അവർ ഉന്നയിച്ചു. അലവൻസുകൾ വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാൻ ജീവനക്കാരെ ഒമ്പത് മാസത്തിനുള്ളിൽ പിരിച്ചുവിടുകയും വീണ്ടും നിയമിക്കുകയും ചെയ്യുന്നുണ്ടെന്ന് അവർ പരാതിപ്പെടുന്നു.
അപ്രന്റീസ്ഷിപ്പ് കാലയളവിൽ മണിക്കൂറിന് 90 രൂപ ലഭിച്ചിരുന്നത് ഒരു വർഷത്തിന് ശേഷം 50 രൂപയായി കുറഞ്ഞു. അതേസമയം, സർക്കാർ നിശ്ചയിച്ച വേതനം നടപ്പിലാക്കിയാൽ കമ്പനികൾ തൊഴിലാളികളെ കുറയ്ക്കുമോ എന്ന ആശങ്കയും ഇവർക്കിടയിലുണ്ട്.
നോയിഡയിലെ പ്രതിഷേധങ്ങൾ ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. കമ്മീഷണറേറ്റിലെ 80 സ്ഥലങ്ങളിലായി വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 45,000 തൊഴിലാളികൾ ആദ്യ ദിവസം പങ്കെടുത്തു. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് സെക്ടർ 63 ലും മദർസൺ കമ്പനി പരിസരത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കമ്മീഷണറേറ്റിലുടനീളം കനത്ത വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. ആർആർഎഫ്, ആർഎഎഫ്, പിഎസി എന്നിവയുടെ 15 കമ്പനികൾ സെൻസിറ്റീവ് പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൂടുതൽ ദ്രുത പ്രതികരണ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി പോലീസ് ഫ്ലാഗ് മാർച്ച് നടത്തി. ഡിജിപി, എഡിജിപി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ആർആർഎഫ് (RRF), ആർഎഎഫ് (RAF), പിഎസി (PAC) എന്നിവയുടെ 15 കമ്പനികളെ സെൻസിറ്റീവ് പ്രദേശങ്ങളിൽ വിന്യസിച്ചു. ഡ്രോൺ നിരീക്ഷണവും മേഖലാതല പോലീസിംഗും നടപ്പിലാക്കിയിട്ടുണ്ട്, അതേസമയം പോലീസ് ഔട്ട്‌പോസ്റ്റുകൾ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സൂക്ഷ്മ മേൽനോട്ടത്തിലാണ്.
തിങ്കളാഴ്ചത്തെ അക്രമവുമായി ബന്ധപ്പെട്ട് ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 300-ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി നോയിഡ പോലീസ് അറിയിച്ചു. അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിപ്പിച്ച രണ്ട് എക്സ് ഹാൻഡിലുകൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രൂപീകരിച്ച 50-ലധികം അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ് ഇതിന്റെ ഡിജിറ്റൽ ഉറവിടം കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
