(ഫോട്ടോ കടപ്പാട് : ഫെയ്‌സ്ബുക്ക്)
കൊച്ചി : ഉദ്ഘാടനച്ചടങ്ങിനിടെ ദ്വയാർഥ പ്രയോഗം നടത്തി അപമാനിച്ചുവെന്ന കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷ സ്വീകരിച്ച് നടി ഹണിറോസ്. പ്രശ്‌നം ഒത്തുതീർപ്പായതായി നടി കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ കോടതിയെ സമീപിച്ചിരുന്നു. ബോബിയുടെ ഹർജിയിൽ ഹൈക്കോടതി നടിയുടെ നിലപാട് തേടിയിരുന്നു. ഇതിലാണ് ബോബിയുടെ മാപ്പപേക്ഷ സ്വീകരിച്ച് ഹണിറോസ് പ്രശ്‌നം ഒത്തുതീർപ്പായതായി കോടതിയിൽ സത്യവാങ്മൂലം നൽകിയത്. വിചാരണക്കോടതി നടപടികൾക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. കേസ് റദ്ദാക്കണമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം.
ഉദ്ഘാടനച്ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ ദ്വയാർഥ പ്രയോഗം നടത്തി അപമാനിച്ചു എന്നതിന് പുറമെ സൈബർ അധിക്ഷേപം നടത്തിയെന്നും ആരോപിച്ചായിരുന്നു നടി പോലീസിൽ പരാതി നൽകിയിരുന്നത്.
നടിയുടെ പരാതിയിൽ ബോബിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിച്ചു. തന്റെ വാക്കുകൾകൊണ്ടുണ്ടായ അപമാനത്തിന് ക്ഷമ ചോദിക്കുന്നതായി ബോബി ചെമ്മണ്ണൂർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
