വാഷിങ്ടൺ : ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ദോഹയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ പുതിയ അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
അമേരിക്കൻ ഭരണകൂടം ആവശ്യപ്പെട്ട ഏതാണ്ട് എല്ലാത്തിനും ടെഹ്‌റാൻ സമ്മതിച്ചുവെന്നാണ് സിഎൻബിസി ബിസിനസ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. ഇറാനെ സൈനികമായി പൂർണ്ണമായും പരാജയപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. “അവരുടെ (ഇറാനികളുടെ) കൈവശം കുറച്ച് മിസൈലുകൾ ബാക്കിയുണ്ട്, നമുക്ക് അവയെയും തുടച്ചുനീക്കാൻ കഴിയും” – അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമൂസിൽ കഴിഞ്ഞ നാളുകളിൽ ഇറാനെ തുടർച്ചയായി മൂന്ന് തവണ ആക്രമിച്ച കാര്യവും ട്രംപ് എടുത്തു പറഞ്ഞു. ഖത്തർ തലസ്ഥാനമായ ദോഹയിൽ അമേരിക്ക ഇറാനമായി നടത്തിയ ചർച്ചകൾ അവസാനിച്ചതിന് മണിക്കൂറുകൾക്കിപ്പുറമാണ് ട്രുവിൻ്റെ ഈ പരാമർശങ്ങൾ.
ഇരു രാജ്യങ്ങളും ചർച്ചയ്ക്കായി ദോഹയിൽ രണ്ട് ദിവസം ചെലവഴിച്ചെങ്കിലും ശാശ്വത സമാധാനത്തിലേക്ക് അത് വഴിവെച്ചതായുള്ള സൂചനയൊന്നും പുറത്തുവന്നിട്ടില്ല. പ്രാരംഭ കരാറിന് കീഴിലുള്ള രണ്ട് നിർണ്ണായക വിഷയങ്ങളായ ഹോർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗതത്തെക്കുറിച്ചും ഇറാന്റെ ഫണ്ടുകൾ മരവിപ്പിക്കുന്നതിനെക്കുറിച്ചുമാണ് ചർച്ച നടന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.
ജൂലൈ 9 ന് നടക്കുന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്‌കാര ചടങ്ങുകൾക്ക് ശേഷം അടുത്ത കൂടിക്കാഴ്ച ഉണ്ടാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജൂണിൽ യുദ്ധം നിർത്തിവച്ച മെമ്മോറാണ്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദോഹ ചർച്ചകൾ “പോസിറ്റീവ് പുരോഗതി” സൃഷ്ടിച്ചുവെന്നും സ്വിറ്റ്സർലൻഡിൽ നടന്ന ഒരു ഉച്ചകോടിയുടെ “ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു” എന്നും മന്ത്രാലയ വക്താവ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
അതേസമയം, ഇറാന്റെ ആണവ പരിപാടിയുടെ സാദ്ധ്യമായ പരിധികളിൽ ഇരുപക്ഷവും പുരോഗതി കൈവരിച്ചുവരികയാണെന്ന് വാഷിംഗ്ടണിൽ ട്രംപ് പറഞ്ഞ. എന്നാൽ, സാങ്കേതിക സ്വഭാവമുള്ള ചർച്ചകളിൽ ആണവ പരിപാടി ചർച്ചയിൽ വന്നില്ലെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. ഈ വിഷയം പിന്നീട് പരിഗണിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞതായാണ് റിപ്പോർട്ട്.
