Thursday, July 23, 2026

സ്വപ്നസാക്ഷാത്ക്കാരം! ഐപിഎല്‍ കപ്പില്‍ പൊൻമുത്തം ചാർത്തി കോലി ; ആവേശമുണർത്തിയ കലാശപ്പോരിൽ പഞ്ചാബിനെതിരെ ബംഗളൂരുവിന് വിജയം

Date:

‘‘ടീമിനേപ്പോലെ തന്നെ ടീമിന്റെ ആരാധകരും ഒരുപോലെ അർഹിച്ച കിരീടമാണിത്. നീണ്ട 18 വർഷമാണ് ഞങ്ങൾ കാത്തിരുന്നത്. എന്റെ യുവത്വവും നല്ല കാലവും പരിചയസമ്പത്തുമെല്ലാം ഈ ടീമിനാണ് ‍ഞാൻ നൽകിയത്. കളിച്ച എല്ലാ സീസണിലും ഈ കിരീടമായിരുന്നു എന്റെ ലക്ഷ്യം. അതിനായി എന്നേക്കൊണ്ട് സാദ്ധ്യമായതെല്ലാം ചെയ്തു. ഒടുവിൽ ആ ലക്ഷ്യം സ്വന്തമാക്കുമ്പോൾ അത് പ്രത്യേകതരം അനുഭൂതിയാണ്.”– വിരാട് കോലി

അഹമ്മദാബാദ്: ബംഗളൂരൂവിന് ഇത്  സ്വപ്‌നസാഫല്യം, കോലിക്കും! പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുവിൽ ഐപിഎല്‍ കിരീടത്തില്‍ കോലിയും മുത്തമിട്ടു. പഞ്ചാബിനെ 6 റണ്‍സിന് കീഴടക്കി ബെംഗളൂരു ഐപിഎല്‍ 2025 ജേതാക്കളായി.  ബെംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പൂർത്തിയാക്കാൻ പഞ്ചാബിനായില്ല. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിൽ പഞ്ചാബ് അറിയറവ് പറഞ്ഞു.

ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാൻ സിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. 19 പന്തില്‍ 24 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയെ നഷ്ടമായെങ്കിലും പഞ്ചാബ് പവര്‍ പ്ലേയില്‍ സ്‌കോര്‍ അമ്പത് കടത്തി.  രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. എന്നാല്‍ കിരീട വാശിയിൽ ബെംഗളൂരുവും വിട്ടുകൊടുക്കാൻ തയ്യാറില്ലായിരുന്നു. പ്രഭ്‌സിമ്രാനെയും(26) പഞ്ചാബ് നായകന്‍ ശ്രേയസ്സ് അയ്യരേയും(1) ഉടനടി പുറത്താക്കി ആര്‍സിബി നയം വ്യക്തമാക്കി. തകര്‍ത്തടിച്ച് മുന്നോട്ട് നീങ്ങിയ ഇംഗ്ലിസിൻ്റെ ഊഴമായിരുന്നു പിന്നീട്. 23 പന്തില്‍ നിന്ന് ഇംഗ്ലിസ് 39 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയാണ്  പുറത്താക്കിയത്.

എന്നാല്‍ നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ചേര്‍ന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 16 ഓവറില്‍ 136-4 എന്ന നിലയിലായിരുന്നു പഞ്ചാബ്. നാലോവറിൽ വേണ്ടത് 55 റണ്‍സ്. തകർത്തടിച്ച ശശാങ്ക് സിങ്ങിൻ്റെ പ്രകടനത്തിൽ മത്സരം അങ്ങോട്ടോ ഇങ്ങോട്ടോ എന്ന തലത്തിലേക്ക് നീങ്ങി. 30 പന്തിൽ 61 റൺസായിരുന്നു ശശാങ്ക് സിങ്ങിൻ്റെ സംഭാവന.     എന്നാൽ നേഹല്‍ വധേരയെയും(15) മാര്‍ക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വര്‍ ആര്‍സിബിയെ വിജയതീരത്തിനടുത്തെത്തിച്ചു. അസ്മത്തുള്ള ഒമര്‍സായ് ഒരു റണ്ണെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 184 റണ്‍സെടുത്തു. ജയത്തോടെ ബംഗളൂരു കന്നി ഐപിഎല്‍ കിരീടം സ്വന്തമാക്കി.

വിരാട് കോലിയെന്ന ഇതിഹാസ ക്രിക്കറ്റ് താരത്തിൻ്റെ കരിയറിൽ അകന്ന് നിന്ന ആ വലിയ സ്വപ്നം അഹമ്മദാബാദിൽ അങ്ങനെ യാഥാർത്ഥ്യമായിരിക്കുന്നു.
ആവേശം വാനോളമുയർത്തിയ കലാശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറു റൺസ് അകലെ അടിയറവ് പറയിച്ചപ്പോൾ, ബൗണ്ടറിക്കരികിൽ നിന്നിരുന്ന കോലി ഗ്രൗണ്ടിൽ മുട്ടുകുത്തി – കാത്തിരിപ്പിന് വിരാമം – ഐപിഎൽ കിരീടത്തിന്റെ പൊൻതിളക്കം ആ കൺകളിലും ഹൃദയത്തിലും !

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ സമരക്കാരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ; പറയുന്നിടത്ത് ചർച്ച നടത്താമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം...

നീറ്റ് പരീക്ഷാക്രമക്കേടിൽ സംസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം‌; സമരക്കാർക്ക് നേരെ വ്യാപക ജലപീരങ്കി പ്രയോഗം

തിരുവനന്തപുരം : നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർ‍ക്കാരിനെതിരെ ശക്തമായ സമരവുമായി എസ്എഫ്ഐ....

മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയ്ക്കൊപ്പം ഓട്ടിസം ബാധിതയായ 11 വയസ്സുകാരിയുടെ സഹവാസം; കരുതലായി ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയോടൊപ്പം കഴിയുന്ന ഓട്ടിസം...