Wednesday, April 29, 2026

അഹമ്മദാബാദ് വിമാനാപകടം : അന്വേഷണത്തിൽ ഐക്യരാഷ്ട്രസഭയുടെ സഹായം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്

Date:

ന്യൂഡൽഹി : ജൂൺ 12 ന് അഹമ്മദാബാദിൽ 274 പേരുടെ മരണത്തിനിടയാക്കിയ ബോയിംഗ് ബിഎ.എൻ 787-8 ഡ്രീംലൈനർ അപകടത്തിലെ അന്വേഷണത്തിൽ  ഐക്യരാഷ്ട്രസഭയുടെ സഹായം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്. നിർണ്ണായകമായ ബ്ലാക്ക് ബോക്‌സ് ഡാറ്റ വിശകലനം ചെയ്യുന്നതിൽ വരുന്ന കാലതാമസത്തിന് ചില സുരക്ഷാ വിദഗ്ധർ വിമർശിച്ച സാഹചര്യത്തിലാണ് അന്വേഷണത്തിൽ പങ്കുചേരാൻ ഐക്യരാഷ്ട്രസഭ  വാഗ്ദാനം നൽകിയതെന്ന് ചില ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

2014 – ൽ ഒരു മലേഷ്യൻ വിമാനം തകർന്ന സംഭവത്തിലും 2020 -.ൽ ഒരു ഉക്രേനിയൻ ജെറ്റ്‌ലൈനർ അപകടത്തിലും  ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മുമ്പ് അന്വേഷകരെ വിന്യസിച്ചിരുന്നു. എന്നാൽ, ഇതെല്ലാം രാഷ്ട്രങ്ങൾ സഹായം ആവശ്യപ്പെട്ടിരുന്നതിനെ തുടർന്നായിരുന്നു. ഇന്ത്യയിലുള്ള അന്വേഷകന് നിരീക്ഷക പദവി നൽകാമെന്ന് ഐസിഎഒ മുന്നോട്ട് വെച്ചെങ്കിലും ഇന്ത്യൻ അധികൃതർ ആ വാഗ്ദാനം നിരസിക്കുകയായിരുന്നെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി വ്യാഴാഴ്ച ഇന്ത്യൻ വാർത്താ ചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്തിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം നയിക്കുന്ന ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഇക്കാര്യത്തിൽ അഭിപ്രായപ്രകടനത്തിന് തയ്യാറായിട്ടില്ല.

അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് അന്വേഷകർ ഫ്ലൈറ്റ് റെക്കോർഡർ ഡാറ്റ ഡൗൺലോഡ് ചെയ്തതെന്ന് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചിരുന്നു. ജൂൺ 13 ന് കണ്ടെടുത്ത സംയുക്ത ബ്ലാക്ക് ബോക്സ് യൂണിറ്റിന്റെയും ജൂൺ 16 ന് കണ്ടെത്തിയ രണ്ടാമത്തെ സെറ്റിന്റെയും അവസ്ഥ ഉൾപ്പെടെയുള്ള അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവത്തെ സുരക്ഷാ വിദഗ്ധർ മുമ്പും വിമർശനങ്ങൾ ഉയർത്തിയിരുന്നു.

എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബ്ലാക് ബോക്സിലെ വിവരങ്ങള്‍  മുഴുവനായും ഡൗണ്‍ലോഡ് ചെയ്തെടുത്തതായുള്ള വിവരം പുറത്തുവന്നത് വ്യാഴാഴ്ചയാണ്. മേയ് ഡേ സന്ദേശത്തിനൊപ്പം പൈലറ്റ് അവസാനമായി പറഞ്ഞ കാരണമടക്കം വിശകലനം ചെയ്യുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവ ഉള്‍പ്പെട്ട ബ്ലാക് ബോക്സിന് ദുരന്തത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു ഇതോടെയാണ് ഫൊറന്‍സിക് പരിശോധനയ്ക്കായി ബ്ലാക് ബോക്സ് യുഎസിലേക്ക് അയയ്ക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. മെമ്മറി മൊഡ്യൂള്‍, ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂള്‍ എന്നിവ വിജയകരമായി  എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വീണ്ടെടുത്തുവെന്നും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നും വൃത്തങ്ങള്‍ വിശദീകരിച്ചു. വിമാനത്തിൻ്റെ രണ്ട് ബ്ലാക്ക് ബോക്സുകളിൽ ഒന്ന് ഹോസ്റ്റലിന്‍റെ റൂഫ് ടോപില്‍ പതിച്ച ഭാഗത്ത് നിന്നും മറ്റൊന്ന് വിമാനത്തിന്‍റെ തകര്‍ന്ന മറ്റു ഭാഗങ്ങള്‍ക്കിടയില്‍ നിന്നുമാണ് ലഭിച്ചത്.
കോക്പിറ്റിനുള്ളിലെ സംസാരങ്ങള്‍, വിമാന ജീവനക്കാരുടെ പ്രതികരണങ്ങള്‍, പശ്ചാത്തലത്തിലെ ശബ്ദങ്ങള്‍ എന്നിവയാണ് സിവിആറില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. എഫ്ഡിആറില്‍ നിന്നാവട്ടെ വിമാനം അപകടത്തില്‍പ്പെടുന്ന സമയത്തെ മര്‍ദ്ദം, എയര്‍ സ്പീഡ്, ഫ്ലൈറ്റ് കണ്‍ട്രോള്‍ ഇന്‍പുട്സ്,എന്‍ജിന്‍ പെര്‍ഫോമന്‍സ് എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭിക്കും.

അടിയന്തര സന്ദേശത്തില്‍ ക്യാപ്റ്റന്‍ സബര്‍വാള്‍ പറഞ്ഞതെന്താണെന്നാണ് ഏറ്റവും നിര്‍ണ്ണായകമായ വിവരം. ‘മേയ് ഡേ’ എന്ന വാക്കുകള്‍ക്ക് ശേഷം പവര്‍ നഷ്ടമായെന്നോ, ത്രസ്റ്റ് ഇല്ലെന്നോ ആണോ പൈലറ്റ് വ്യക്തമാക്കിയതെന്ന് കൃത്യമായി അറിയാന്‍ കഴിയും. ഇതോടെ എന്‍ജിന്‍ പിഴവാണോ അപകടമുണ്ടാക്കിയതെന്നും അല്ലെങ്കില്‍ മറ്റെന്താണ് കാരണമെന്നും തെളിയും. ഉച്ചയ്ക്ക് 1.39നാണ് വിമാനം ടേക്ക് ഓഫ് ചെയ്തതെന്ന് വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു. 36 സെക്കന്‍റ് കഴിഞ്ഞതോടെ വിമാനം തീ പിടിച്ച് കത്തിയമരുകയും ചെയ്തു. ഈ സമയത്തിനുള്ളില്‍ വിമാനാപകടം ഒഴിവാക്കാന്‍ സഹപൈലറ്റായിരുന്ന ക്ലൈവ് എന്ത് ചെയ്തുവെന്നും അറിയാം. അപകട കാരണം എന്തെന്നും എപ്പോൾ അറിയാം എന്നതിലുമാണ് ഇനിയും വ്യക്തത വരേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസം അരമണിക്കൂർ വൈദ്യുതി നിയന്ത്രണം. വൈകുന്നേരം ആറ് മണി മുതൽ...

ഹർത്താലിനെതിരെ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി; DGPയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു

കൊച്ചി : ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ സ്വമേധയ കേസ്...

നിതിൻ രാജിൻ്റെ മരണത്തിൽ  സംസ്ഥാനത്ത് ഹർത്താൽ തുടരുന്നു; പലയിടത്തും വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം : നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചില സംഘടനകൾ...