കൊച്ചി : അട്ടപ്പാടി മധു ആൾക്കൂട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതിയെ കുറ്റവിമുക്തനാക്കി കേരള ഹൈക്കോടതി. രണ്ട് മുതൽ 15 വരെയുള്ള 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.
പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച കോടതി, പ്രതിക്ക് ഒരു വർഷം തടവ് വിധിച്ചു.
കേസിൽ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ യാണ് ഹൈക്കോടതി വെറുതെവിട്ടത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വെറുതെ വിട്ട വിചാരണാ കോടതി നടപടി ഹൈക്കോടതി ശരിവെച്ചു. ഒന്നാം പ്രതി ഹുസൈനെതിരെയുള്ള തെളിവുകൾ വിശ്വസനീയമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ശിക്ഷ കോടതി റദ്ദാക്കിയതെന്ന് അഭിഭാഷകൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഹുസൈനെ തിരിച്ചറിഞ്ഞ രണ്ട് സാക്ഷികൾ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്ന് കോടതിക്ക് മുന്നിൽ സ്ഥാപിക്കാൻ ഹുസൈന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഡിജിറ്റൽ രേഖകൾ സാക്ഷികൾ പ്രസക്തമായ സമയത്ത് മറ്റൊരിടത്തായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു.
2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
മധുവിനെ ജനക്കൂട്ടം പിടിച്ചുകൊണ്ടുപോയി അപമാനിക്കുന്നതിൻ്റേയും ആക്രമിക്കുന്നതിൻ്റെയും ചിത്രങ്ങൾ അന്ന് തന്നെ പുറത്തുവന്നത് കേരളത്തിലുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
2018 മെയ് 20-ന് കുറ്റം നടന്ന് 90 ദിവസത്തിനകം അഗളി പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ 16 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന് അഞ്ചുവർഷത്തിന് ശേഷം, 2023 ഏപ്രിൽ അഞ്ചിന് കേസിൽ കോടതി ശിക്ഷാവിധി പറഞ്ഞു. 16 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് മണ്ണാർക്കാട് പട്ടികജാതി-പട്ടിക വർഗ പ്രത്യേക കോടതി കണ്ടെത്തി. 13-പേർക്ക് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്.
പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചിരുന്നത്. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. ഇയാളുടെ ശിക്ഷ ഇപ്പോൾ ഒരു വർഷമായി ഉയർത്തി. ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. ഇതിൽ 12 പേർ ഇപ്പോഴും ജയിലിലാണ്.
മധുവിനെതിരായ ആക്രമണം ഒരു ആദിവാസി വ്യക്തിക്കെതിരെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത “ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി”യാണെന്നും പ്രതി നിയമപ്രകാരം നിർദ്ദേശിക്കുന്ന പരമാവധി ശിക്ഷ അർഹിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരം കൊലപാതകത്തിന് തുല്യമല്ലാത്ത, കൊലപാതകമായി കണക്കാക്കുന്ന കുറ്റകൃത്യമായി കണക്കാക്കാനുള്ള വിചാരണ കോടതിയുടെ തീരുമാനത്തെയും സംസ്ഥാനം ചോദ്യം ചെയ്തു. വിചാരണ വേളയിൽ ഹാജരാക്കിയ വാക്കാലുള്ള, ഡിജിറ്റൽ, ശാസ്ത്രീയ, മെഡിക്കൽ തെളിവുകൾ സംശയാതീതമായി കുറ്റകൃത്യം വ്യക്തമായി സ്ഥാപിക്കുകയും കഠിനമായ ശിക്ഷയെ ന്യായീകരിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ്, മെയ് 25 ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നിലവിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളെ ഹാജരാക്കാൻ ഡിവിഷൻ ബെഞ്ച് ജയിൽ അധികൃതരോട് നിർദ്ദേശിച്ചു. ജാമ്യത്തിലുള്ളവരോട് നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചിരുന്നു
