ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണത്തിനൊരുങ്ങി കോക്ക് റോച്ച് ജനത പാര്‍ട്ടി. നീറ്റ്-യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയടക്കം വിഷയങ്ങള്‍ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനം കടുപ്പിക്കാനാണ് നീക്കം. സിജെപിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു.
പാറ്റകള്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയെന്തെന്ന് വിശദീകരിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ നല്‍കിയ ലഘുലേഖയിലാണ് കൂടുതല്‍ കൃത്യമായ നീക്കങ്ങളിലേക്ക് കടക്കുന്നുവെന്ന് കോക്ക് റോച്ച് ജനത പാര്‍ട്ടി വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ച,തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ക്കാകും ആദ്യം പരിഗണന നല്‍കുക. ഒരു പ്രശ്നത്തിലും ഉത്തരം നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്‍റെ ധാര്‍ഷ്ഠ്യത്തേയും ചോദ്യം ചെയ്യും. രാജ്യത്തെ യുവാക്കള്‍ അവരുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നു. എന്നാല്‍ ആ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണ്. ഇതിനെ തുടർന്നാണ് കോക്ക് റോച്ച് ജനത പാര്‍ട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിശബ്ദമാക്കാന്‍ ശ്രമിച്ചതെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ഒരു സ്വതന്ത്യ യുവജന പ്രക്ഷോഭമാണ് ആലോചനയിലുള്ളത്. പിന്തുണ നല്‍കിയവരുടേതടക്കം അഭിപ്രായങ്ങള്‍ തേടിയാകും അടുത്ത നീക്കം.
ഇപ്പോള്‍ ഒരു തിരുത്തല്‍ ശക്തിയായി നില്‍ക്കുമെന്ന് വ്യക്തമാക്കുന്ന സിജെപി രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്ന സൂചനകളൊന്നും നല്‍കുന്നില്ല. അതേ സമയം, സിജെപിക്കെതിരായ ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന് മുന്‍പാകെ ഹര്‍ജി പരാമര്‍ശിച്ചപ്പോള്‍ വികാരമപരമായി കാണേണ്ടതെന്നും, യഥാസമയം പരിഗണിക്കാമെന്നും വ്യക്തമാക്കി. പാര്‍ട്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്നും കേസെടുക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ മറ്റൊരാവശ്യം.
