വാഷിങ്ടൺ : നിർണ്ണായകമായ സമാധാന ചർച്ചകൾ തുടരുന്നതിനിടെ ഇറാനിൽ സൈനിക ആക്രമണം നടത്തി യു എസ്. ദക്ഷിണ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും ഹോർമുസ് കടലിടുക്കിന് ) സമീപമുള്ള ഇറാനിയൻ കപ്പലുകൾക്കും നേരെയാണ് യുഎസ് സൈന്യം തിങ്കളാഴ്ച്ച ശക്തമായ ആക്രമണം നടത്തിയത്. തങ്ങളുടെ സൈന്യത്തിന് നേരെയുള്ള ഭീഷണികൾ നേരിടുന്നതിനായുള്ള
സ്വയംരക്ഷാർത്ഥമുള്ള ആക്രമണമാണിതെസാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഈ നടപടിയെ വിശേഷിപ്പിച്ചത്.
“ഇറാനിയൻ സൈന്യത്തിൽ നിന്നുള്ള കടുത്ത ഭീഷണികളിൽ നിന്നും ഞങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിനാണ് യുഎസ് സേന ഇന്ന് ദക്ഷിണ ഇറാനിൽ സ്വയംരക്ഷാർത്ഥം ആക്രമണം നടത്തിയത്,” സെന്റകോം വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് ഫോക്സ് ന്യൂസിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തന്ത്രപ്രധാനമായ ജലപാതയിൽ രഹസ്യമായി മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകളുമാണ് തങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ഹോക്കിൻസ് പറഞ്ഞു. നിലവിൽ തുടരുന്ന വെടിനിർത്തൽ കാലയളവിൽ പരമാവധി സംയമനം പാലിച്ചുകൊണ്ട് തന്നെ തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കാൻ യുഎസ് സെൻട്രൽ കമാൻഡ് തുടർന്നും ഇത്തരം നടപടികൾ കൈക്കൊള്ളുമെന്നും അറിയിക്കുന്നു.
അതേസമയം ഈ സൈനിക നടപടി ഇറാനുമായുള്ള വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമായി സൂചിപ്പിക്കുന്നില്ലെന്ന് മറ്റ് രണ്ട് യുഎസ് വൃത്തങ്ങൾ ഫോക്സ് ന്യൂസിനോട് വ്യക്തമാക്കി. ഈ ആക്രമണങ്ങൾ വളരെ പരിമിതമായ ലക്ഷ്യത്തോടെ മാത്രമാണ് നടത്തിയതെന്നും അവർ ഊന്നിപ്പറഞ്ഞു. തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിന് സമീപമുള്ള വിവിധ പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബന്ദർ അബ്ബാസിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, തെക്കൻ തീരപ്രദേശങ്ങളായ സിറിക്, ജാസ്ക് എന്നിവടങ്ങൾക്ക് സമീപവും വലിയ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയുണ്ടായി. നിലവിലെ വ്യോമാക്രമണങ്ങൾ “ഇപ്പോഴത്തേക്ക് അവസാനിച്ചതായി” മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പിന്നീട് വ്യക്തമാക്കി.
ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം (Enriched uranium) നശിപ്പിക്കുന്നതിനായി അമേരിക്കയ്ക്ക് വിട്ടുനൽകണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കങ്ങൾ ഉണ്ടായിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഭാവിയിലെ പ്രാദേശിക സമാധാന ചട്ടക്കൂടിന്റെ ഭാഗമായി ടെഹ്റാനെക്കൂടി ഉൾപ്പെടുത്തി അബ്രഹാം ഉടമ്പടി വിപുലീകരിക്കാൻ ട്രംപ് ശ്രമിക്കുന്നതിനിടയിലാണ് ഈ പുതിയ സംഭവവികാസങ്ങൾ.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിൽ, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തെ “ആറ്റോമിക് പൊടി” (Nuclear dust) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇത് ഒന്നുകിൽ ഉടനടി അമേരിക്കയ്ക്ക് കൈമാറണമെന്നും അല്ലെങ്കിൽ അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഇരുവിഭാഗവും സമ്മതിച്ച ഒരു പൊതു സ്ഥലത്ത് വെച്ച് നശിപ്പിച്ചു കളയണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
