ബംഗളൂരു: ഒരിടവേളയ്ക്ക് ശേഷം കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാരവടംവലിക്ക് വീണ്ടും ജീവൻ വെച്ചു. . മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായുള്ള ചർച്ചകൾ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലാണ് മുറുകുന്നത്. രണ്ടര വർഷത്തിന് ശേഷം അധികാരം ഡി.കെ ശിവകുമാറിന് പങ്കിടുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. അധികാരമേൽക്കുമ്പോഴുണ്ടാക്കിയ ധാരണയനുസരിച്ച് അധികാരക്കൈമാറ്റം അനിവാര്യമാണെന്നാണ് ഡി.കെ. ശിവകുമാർ പക്ഷത്തിന്റെ നിലപാട്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവർഷം തുടരുമെന്നാണ് സിദ്ധരാമയ്യയുടെ തീരുമാനം.
യോഗത്തിൽ സിദ്ധരാമയ്യയോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാൻ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് ഹൈക്കമാൻ്റ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്യുകയും ഡൽഹിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തതായും സിദ്ധരാമയ്യ അത് നിരസിച്ചതായും റിപ്പോർട്ടുണ്ട്.
“ഇന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും വിശദമായ ഒരു കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, കർണാടകയുടെ പാർട്ടി ചുമതലയുള്ള രൺദീപ് സുർജേവാല, ഞാനും യോഗത്തിൽ പങ്കെടുത്തു. വരാനിരിക്കുന്ന രാജ്യസഭ, എം എൽ സി തിരഞ്ഞെടുപ്പുകളെക്കുറിച്ചായിരുന്നു മുഴുവൻ ചർച്ചയും. നിങ്ങൾ നടത്തുന്ന ഊഹാപോഹങ്ങൾക്ക് ഒരു കഴമ്പുമില്ല. യാഥാർത്ഥ്യമില്ല. ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചത് ഇത്രമാത്രം.” – കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
