ന്യൂഡൽഹി : സിബിഎസ്ഇ ഈ വർഷം ആദ്യമായി നടപ്പിലാക്കിയ ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തിന്റെ പ്രവർത്തനത്തിനിടയിൽ ഇരുപതോളം ഉത്തരക്കടലാസുകൾ പരസ്പരം മാറിപ്പോയതായി കണ്ടെത്തി. ഡിജിറ്റൽ സ്കാനിംഗിലുണ്ടായ ഗുണനിലവാര പ്രശ്നങ്ങൾ കാരണം പതിമൂവായിരത്തിലധികം ഉത്തരക്കടലാസുകൾ ഡിജിറ്റൽ മൂല്യനിർണ്ണയത്തിന് പകരം നേരിട്ട് മാനുവലായി പരിശോധിക്കേണ്ടി വന്നതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള പുന:ർമൂല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമായി വിദ്യാർത്ഥികൾ സിബിഎസ്ഇ പോർട്ടൽ വഴി തങ്ങളുടെ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ പരിശോധിച്ചപ്പോഴാണ് ഈ ഗുരുതരമായ വീഴ്ച പുറത്തുവന്നത്. തങ്ങളുടെ പേരിനും റോൾ നമ്പറിനും നേരെ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഉത്തരക്കടലാസുകൾ തങ്ങളുടേതല്ലെന്ന് ചില വിദ്യാർത്ഥികൾ കണ്ടെത്തുകയായിരുന്നു.
ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ രീതിയിൽ ചർച്ചയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി വേദാന്തിന്റെ കേസ് ഇതിലൊരാളുടേതാണ്. പുന:ർമൂല്യനിർണ്ണയ സമയത്ത് സിബിഎസ്ഇ തനിക്ക് നൽകിയ ഫിസിക്സ് പരീക്ഷയുടെ ഉത്തരക്കടലാസ് തന്റേതല്ലെന്ന് വേദാന്ത് തെളിവുകൾ സഹിതം അവകാശപ്പെട്ടിരുന്നു. സമാനമായ രീതിയിൽ സഞ്ജന എന്ന മറ്റൊരു വിദ്യാർത്ഥിനിയും തന്റെ ഉത്തരക്കടലാസ് മാറിപ്പോയതായി പരാതിപ്പെട്ടിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യുന്ന പ്രക്രിയയ്ക്ക് ഇടയിലാണ് പരസ്പരം മാറിപ്പോയതെന്നാണ് വിവരം. വിദ്യാർത്ഥികൾ ഔദ്യോഗികമായി പരാതി ഉന്നയിച്ചതിന് പിന്നാലെ സിബിഎസ്ഇ അധികൃതർ ഇവരെ നേരിട്ട് ബന്ധപ്പെടുകയും കൃത്യമായ ഉത്തരക്കടലാസുകൾ ലഭ്യമാക്കുകയും ചെയ്തതായി പറയുന്നു. പോർട്ടലിൽ ലഭ്യമാക്കിയ സ്കാൻ ചെയ്ത പകർപ്പുകൾ പരിശോധിച്ച ശേഷമാണ് ഇരുപതോളം വിദ്യാർത്ഥികൾ ഇത്തരത്തിൽ പരാതിയുമായി രംഗത്തെത്തിയത്.
ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾക്കാണ് ഒഎസ്എം (OSM) സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. പുതിയ പ്രക്രിയ അനുസരിച്ച് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ പൂർണ്ണമായി സ്കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിലാക്കിയ ശേഷമാണ് അദ്ധ്യാപകർ കമ്പ്യൂട്ടർ സ്ക്രീൻ വഴി മൂല്യനിർണ്ണയം നടത്തുന്നത്. ഈ വർഷത്തെ പരീക്ഷയിലുടനീളമായി ഏകദേശം 40 കോടി പേജുകൾ ഉൾക്കൊള്ളുന്ന 98 ലക്ഷത്തിലധികം ഉത്തരക്കടലാസ് ബുക്കുകളാണ് ഇത്തരത്തിൽ സ്കാൻ ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഈ വലിയ പ്രക്രിയയ്ക്കിടയിൽ ഏകദേശം 68,000 ഉത്തരക്കടലാസുകളുടെ സ്കാനിംഗ് ഗുണനിലവാരത്തിൽ പോരായ്മകൾ കണ്ടെത്തുകയും അവ വീണ്ടും സ്കാൻ ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ വീണ്ടും സ്കാൻ ചെയ്തിട്ടും 13,000-ത്തിലധികം ഉത്തരക്കടലാസുകൾ ഡിജിറ്റൽ മൂല്യനിർണ്ണയത്തിന് ആവശ്യമായ നിശ്ചിത നിലവാരം പുലർത്താത്തതിനെ തുടർന്ന് അവ പൂർണ്ണമായും മാറ്റിനിർത്തി അദ്ധ്യാപകർ നേരിട്ട് മാനുവലായി മൂല്യനിർണ്ണയം നടത്തുകയായിരുന്നു. ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയയെക്കുറിച്ചുള്ള ഈ ആശങ്കകൾ സിബിഎസ്ഇയുടെ പരീക്ഷാനന്തര സേവനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പന്ത്രണ്ടാം ക്ലാസിലെ വെരിഫിക്കേഷൻ, റീ-ഇവാലുവേഷൻ പോർട്ടലുകൾ തുറക്കുന്നത് മെയ് 29 ൽ നിന്നും ജൂൺ 1 ലേക്ക് ബോർഡ് താൽക്കാലികമായി മാറ്റിവെച്ചു. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സേവനങ്ങൾക്കായി വലിയ തോതിലുള്ള അപേക്ഷകളാണ് ബോർഡ് പ്രതീക്ഷിക്കുന്നത്. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭിക്കുന്നതിനായി ഇതിനകം തന്നെ നാല് ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വരുന്ന വർഷം മുതൽ മാർക്ക് ലിസ്റ്റുകൾക്കൊപ്പം ഡിജിറ്റൽ ഉത്തരക്കടലാസുകളും ഡിജിലോക്കർ (DigiLocker) ആപ്പ് വഴി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ സിബിഎസ്ഇ ആലോചിക്കുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇത്രയും വലിയ തോതിൽ ഒരു പുതിയ സാങ്കേതിക സംവിധാനം നടപ്പിലാക്കുമ്പോൾ സ്വാഭാവികമായും ചില പ്രവർത്തനപരമായ വെല്ലുവിളികൾ ഉണ്ടാകുമെന്നും എന്നാൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയമാണ് ഭാവിയിലെ പരിഷ്കരണങ്ങളുടെ ദിശയെന്നും ഉദ്യോഗസ്ഥർ വാദിച്ചു. അതേസമയം ഈ പദ്ധതി വലിയ രീതിയിലുള്ള രാഷ്ട്രീയ ശ്രദ്ധയും ആകർഷിച്ചിട്ടുണ്ട്. മുൻപ് തെലങ്കാനയിൽ മോശം ചരിത്രമുള്ള ‘കോഎംപ്റ്റ്’ (മുൻപ് ഗ്ലോബറേന എന്നറിയപ്പെട്ടിരുന്ന കമ്പനി) എന്ന സ്ഥാപനത്തിന് ഈ കോൺട്രാക്ട് നൽകിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ രംഗത്തെത്തിയിരുന്നു. എന്നാൽ ടെൻഡർ പ്രക്രിയകൾ എല്ലാം തന്നെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
അവസാന റൗണ്ടിൽ സാങ്കേതികമായി യോഗ്യത നേടിയ രണ്ട് ബിഡ്ഡർമാർ കോഎംപ്റ്റും ടാറ്റാ കൺസൾട്ടൻസി സർവ്വീസസും (TCS) ആയിരുന്നു. ഇതിൽ ടിസിഎസ് നികുതികൾ കൂടാതെ ഒരു ബുക്ക്‌ലെറ്റിന് 65-66 രൂപ നിരക്ക് ക്വോട്ട് ചെയ്തപ്പോൾ കോഎംപ്റ്റ് നികുതി ഉൾപ്പെടെ ഏകദേശം 24.75 രൂപ മാത്രമാണ് ക്വോട്ട് ചെയ്തത്. ഇതേത്തുടർന്നാണ് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കോഎംപ്റ്റ് കമ്പനിക്ക് കരാർ നൽകിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
