തിരുവനന്തപുരം : സംസ്ഥാനത്തെ പല സ്കൂളുകളും ഫിറ്റ്നസ് ഭീഷണി നേരിടുന്ന അവസ്ഥയിലിരിക്കെ അദ്ധ്യാപകരും മറ്റ് ജീവനക്കാരും തൊഴിൽ നഷ്‌ടപ്പെടുമെന്ന ഭീതിയിലാണ്. പ്രൊവിഷണൽ ഫിറ്റ്നസ് നൽകാൻ ചട്ടമോ ഉത്തരവോ ഇല്ലാത്തതിനാൽ, അത്തരം സ്കൂളിൽ തസ്തികനിർണ്ണയം നടത്താനാവില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇത്തരം സ്കൂളുകളിലെ അദ്ധ്യാപകർക്ക് ജൂലായ് 15 മുതൽ ശമ്പളം നൽകാനാവില്ലെന്നും അദ്ധ്യാപകരെ സീനിയോറിറ്റി അടിസ്ഥാനമാക്കി ക്രമീകരിക്കാനുമാണ് നിർദ്ദേശം.
ഒട്ടേറെ സ്കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്‌നസ് മാത്രമേയുള്ളൂവെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും അതിൻ്റെ വ്യക്തമായ കണക്കുകൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. കെട്ടിടങ്ങളുടെ സുരക്ഷയും കുടിവെള്ളം, ശുചിത്വം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉറപ്പാക്കി തദ്ദേശസ്ഥാപനങ്ങൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ സ്‌കൂൾ തുറക്കാവൂ എന്നാണ് വ്യവസ്ഥ. സ്കൂൾ തുറക്കാൻവേണ്ടി മാത്രമായാണ് തദ്ദേശസ്ഥാപനങ്ങൾ നിലവിൽ താത്‌കാലിക ഫിറ്റ്‌നസ് നൽകിയിട്ടുള്ളത്.
ഫിറ്റ്‌നസിനായി സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ സങ്കീർണതകൾ സൃഷ്ടിയ്ക്കുന്നു എന്നാണ് പൊതുവെയുള്ള പരാതി. ഇതിനെതിരെ പ്രഥമാദ്ധ്യാപകരും മാനേജർമാരും രംഗത്തിറങ്ങിയോടെ, സർക്കാർ ഇളവ് അനുവദിച്ചിരുന്നു. പക്ഷേ, മതിയായ സമയം ലഭിക്കാത്തതിനാൽ അദ്ധ്യയനവർഷം ആരംഭിക്കുമ്പോൾ നിരവധി സ്കൂളുകൾക്ക് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല.
ഒരു വർഷത്തേക്കാണ് സ്‌കൂൾ അദ്ധ്യാപക തസ്തികനിർണ്ണയം നടത്തുക. ഫിറ്റ്‌നസ് ഉണ്ടെങ്കിലേ തസ്തികനിർണ്ണയം നടത്താവൂ എന്നാണ് വ്യവസ്ഥ. അതിനാൽ ഒരു വർഷത്തേക്കാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. താത്‌ക്കാലിക സർട്ടിഫിക്കറ്റിന് വ്യവസ്ഥയില്ല. ഫിറ്റ്‌നസില്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് നടത്തരുതെന്നും കർശന നിർദ്ദേശമുണ്ട്. തദ്ദേശസ്ഥാപനങ്ങൾ അധിക നിർദേശങ്ങൾ അടിച്ചേൽപ്പിച്ചതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് സർക്കാർ സ്‌കൂൾ പ്രഥമാദ്ധ്യാപകരുടെ സംഘടനയായ കെ.ജി.പി.എസ്.എച്ച്.എ. ആരോപിക്കുന്നത്.
ഫിറ്റ്‌നസിന്റെ ഉത്തരവാദിത്വം അദ്ധ്യാപകരുടെ തലയിലിട്ട് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സ്‌കൂളുകൾ പൂട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കെ.എസ്.ടി.എ. ആവശ്യപ്പെട്ടു.
