[Photo Courtesy : X]
ഫൂ ക്വോക്ക്: വിയറ്റ്നാമിലെ ബോട്ടപകടത്തിൽ മരണപ്പെട്ടവരിൽ രണ്ടു മലയാളികളും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലം കൊട്ടാരക്കര സ്വദേശികളും വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയുമായ എ സി തോമസ് ഭാര്യ ലൊവേനി എന്നിവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ഇവരുടെ മരണം കൊടിക്കുന്നിൽ സുരേഷ് എം പി സ്ഥിരീകരിച്ചിട്ടുണ്ട്. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്. 15 പേർ അപകടത്തിൽ മരിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ.
അപകടത്തിൽ മരിച്ചവരിൽ ഏറിയ പങ്കും തമിഴ്നാട് സ്വദേശികളാണ്. സേലം, ചെന്നൈ, ഡിഡിഗൽ, ട്രിച്ചി, ധർമ്മപുരി എന്നിവടങ്ങളിൽ നിന്നുള്ളവരാണിവർ. മരണപ്പെട്ടവരിൽ തമിഴ്നാട് പഴനി സ്വദേശിയായ 44 കാരൻ മുരുകപ്രഭു ഉൾപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്. കടപ്പയിൽ നിന്നുള്ള മൊബൈൽ ഏജൻസി ഉടമയായ മൊദേയം ശ്രീധറും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 21 പേരെയാണ് രക്ഷിക്കാനായത്. ബോട്ടിൽ 39 പേർ ഉണ്ടായിരുന്നതായാണ് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി നിർമൽകുമാർ പ്രതികരിച്ചു. മരിച്ചവരിൽ 4 ആന്ധ്ര സ്വദേശികൾ ഉൾപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
വിയറ്റ്‌നാം അധികൃതരുമായി ചേർന്ന് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും നിയമപരമായ നടപടികളും വേഗത്തിലാക്കാനും നമ്മുടെ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചുവരുന്നതായി സംഭവത്തിൽ അനുശോചനമറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും പ്രാദേശിക സമയം പത്തരമണിയോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്‌നാം ഭരണകൂടം സൈന്യം, പോലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനമാണ് നടന്നത്.
