Sunday, August 2, 2026

ആ മാസ്മരിക ശബ്‌ദം നിലച്ചു; വിഖ്യാത ഗായിക എസ്. ജാനകി വിടവാങ്ങി

Date:

വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ഉച്ചയോടെയാണ് മൈസൂരു അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർത്ഥിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി 17 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച അപൂർവ്വ ​ഗായികയാണ് ജാനകി. 1200 ൽപ്പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ ലഭിച്ചു. 1976-ൽ `പതിനാറു വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്‌. 1980-ൽ ഓപ്പോൾ എന്ന ചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ… എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര’യിൽ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ്‌ ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ്‌ ദേശീയ അവാർഡുകൾ ലഭിച്ചത്‌.

കേരളമടക്കം മിക്ക സംസ്ഥാനങ്ങളുടെയും പുരസ്കാരങ്ങളും ജാനകിയമ്മയെ തേടിയെത്തി. മികച്ച പിന്നണിഗായികയ്‌ക്കുള്ള  കേരള സംസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിന്റെ പുരസ്കാരം ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ അവാർഡ്‌ പത്തു തവണയും ജാനകി കരസ്ഥമാക്കി. തമിഴ്‌നാട്‌ സർക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം 1986 – ലും സുർ സിംഗർ അവാർഡ്‌ 1987- ലും കേരളത്തിൽ നിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002 – ലും
സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005-ലും ലഭിച്ചു. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചു.

1938 – ൽ ഏപ്രിൽ 23 – ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽ തന്നെ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. 1957-ൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. 2017- ലാണ് മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വെച്ച്  സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്.

Share post:

Popular

More like this
Related

പയ്യന്നൂരിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ സിപിഐഎം; നടപടി രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ

കണ്ണൂർ : പയ്യന്നൂരിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങി സിപിഐ(എം).രക്തസാക്ഷി ഫണ്ട് തട്ടിപ്പ്...

അതിശക്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ : വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ...

മഴപ്പെയ്ത്ത് : മൂവാറ്റുപുഴ, തൊടുപുഴയാറുകളുടെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം ; ജലനിരപ്പ് അപകടനിലയിൽ

കോട്ടയം : ശനിയാഴ്ച പെയ്തിറങ്ങിയ കനത്ത മഴയിൽ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ്...