[Photo Courtesy : ECI/X]
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബുധനാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പോളിംഗ് ശതമാനം 91.41 ആണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ 142 സീറ്റുകളിൽ രേഖപ്പെടുത്തിയ 80.4 ശതമാനത്തെ മറികടന്നു. അന്തിമ പോളിംഗ് ശതമാനം ഇനിയും ഉയർന്ന് 93 ശതമാനത്തിന് മുകളിൽ പോകുമെന്നാണ് കണക്കുകൂട്ടൽ.
പുർബ ബർധമാൻ ജില്ലയിലെ ഓസ്ഗ്രാം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് – 94.06%. തൊട്ടുപിന്നിൽ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹബ്രയാണ് – 93%. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭബാനിപൂർ മണ്ഡലത്തിൽ വൈകുന്നേരം 5 മണി വരെ 85.51% ആണ് പോളിംഗ്. ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം, പുർബ ബർധമാനിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്, 92.46%. കൊൽക്കത്ത നോർത്തിൽ, വൈകുന്നേരം 5 മണി വരെ 87.77% പോളിംഗ് രേഖപ്പെടുത്തി.
ഉയർന്ന പോളിംഗ് ശതമാനം ദക്ഷിണ ബംഗാളിൽ മമത ബാനർജിക്ക് തുടർച്ചയായ വിജയം കൊണ്ടുവരുമെന്നാണ് ടിഎംസി കണക്കാക്കുന്നത്. കേന്ദ്ര സേനകളെയും തെരഞ്ഞെടുപ്പ് നിരീക്ഷകരെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ബിജെപി തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നതായും പാർട്ടി ആരോപിച്ചു. അതേ സമയം, ഭരണവിരുദ്ധ വികാരം പോളിംഗിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
