തിരുവനന്തപുരം : പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിക്കുന്നു എക്സിറ്റ് പോളുകളെല്ലാം. കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) കേരളത്തിൽ തിരിച്ചുവരവ് നടത്തുമെന്നാണ് ഇന്ന് പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം പറയുന്നത്. വ്യക്തിപരമായ ജനപ്രീതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവായി സർവ്വെ പറയുന്നതെങ്കിലും അദ്ദേഹം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) ക്ക് ഹാട്രിക് വിജയം നേടാനാവില്ലെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. മൂന്നാം മുന്നണിയായ എൻഡിഎയ്ക്ക് കേരളത്തിൽ ഇത്തവണയും വലിയ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നാണ് പ്രവചനങ്ങളെങ്കിലും അഞ്ച് സീറ്റുകൾ വരെ നേടാമെന്നും ചില സർവ്വെകൾ സൂചിപ്പിക്കുന്നുണ്ട്.
എക്സിറ്റ് പോളുകളിൽ മാട്രിസ് പറയുന്നത് യു.ഡി.എഫിന് 70-75 സീറ്റുകളും എൽ.ഡി.എഫിന് 60-65 സീറ്റുകളും ലഭിക്കുമെന്നാണ്. എൻ.ഡി.എയ്ക്ക് 3-5 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവ്വെ പ്രവചിക്കുന്നു. അതേസമയം, യു.ഡി.എഫിന് 75-85 സീറ്റുകൾ, എൽ.ഡി.എഫിന് 55-65 സീറ്റുകൾ, എൻ.ഡി.എയ്ക്ക് 0-3 സീറ്റുകൾ വരെയാണ് പീപ്പിൾസ് പൾസിൻ്റെ പ്രവചനം.
ആക്സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ സർവ്വെ അനുസരിച്ച് യു.ഡി.എഫ് 75 മുതൽ 80 സീറ്റുകൾ വരെ നേടുമെന്നാണ് പറയുന്നത്. എൽഡിഎഫിനാകട്ടെ 49 മുതൽ 60 സീറ്റുകൾ വരെയാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ബിജെപിക്ക് 3 സീറ്റുകൾ പ്രവചിക്കുന്നു.
140 നിയമസഭാ സീറ്റുകളുള്ള കേരളത്തിൽ സർക്കാർ ഉണ്ടാക്കാനുള്ള ഭൂരിപക്ഷത്തിന് 71 സീറ്റുകൾ മതി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രപരമായ തുടർഭരണം നേടിയാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. അഞ്ച് വർഷത്തിലൊരിക്കൽ മാറിമാറി സർക്കാരുകൾ എന്ന കേരളത്തിന്റെ ദീർഘകാല രീതി എൽഡിഎഫ് തകർക്കുകയായിരുന്നു. 45.3 % വോട്ട് വിഹിതത്തോടെ 99 സീറ്റുകൾ നേടിയാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ രൂപീകരിച്ചത്. അതേസമയം യുഡിഎഫ് ഏകദേശം 39.4% വോട്ട് വിഹിതത്തോടെ 41 സീറ്റുകളുമായി പ്രതിപക്ഷത്തിരുന്നു. 12 ശതമാനത്തിലധികം വോട്ട് നേടിയിട്ടും എൻഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞതുമില്ല.
പുറത്തുവന്നഎക്സിറ്റ് പോളുകളെല്ലാം എൽഡിഎഫ് പിന്നിലേക്ക് പോയിയെന്ന് പറയുമ്പോഴും, വ്യക്തിപരമായ ജനപ്രീതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവായി സർവ്വെയിൽ പങ്കെടുത്തവരിൽ 33% പേരും തെരഞ്ഞെടുത്തു എന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവായ വി.ഡി. സതീശൻ 21% പേരുടെ പിന്തുണ നേടി രണ്ടാം സ്ഥാനത്തെത്തി.
