[Photo Courtesy : X]
ലഖ്‌നൗ : കനത്ത മഴയും വെള്ളപ്പൊക്കവും ഉത്തര്‍പ്രദേശിൽ പ്രളയം വിതച്ചു. 173 ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബാദുന്‍, ബാറെയ്ച്ച്, ബാലിയ, ബാരാബാങ്കി, ബിജ്‌നോര്‍, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗര്‍ ഗോണ്ട, കാസ്ഗഞ്ച്, ലഖീംപൂര്‍ഖേരി, മുസാഫര്‍നഗര്‍, സീതാപൂര്‍, ഉന്നാവോ എന്നിങ്ങനെ പതിമൂന്ന് ജില്ലകള്‍ പ്രളയക്കെടുതി നേരിടുന്നു. 13,058 ഹെക്ടര്‍ പ്രദേശം വെള്ളത്തിനിടയിലാണ്. 84, 362 പേര്‍ ദുരിതക്കയത്തിലാണ്. 4800ലധികം പേരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണര്‍ ഹൃഷികേശ് ഭാസ്‌കര്‍ അറിയിച്ചു.
നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ആളുകളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ജില്ലാ ഭരണ സംവിധാനങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം തന്നെ കിഴക്കന്‍ യുപിയില്‍ ഓഗസ്റ്റ് 23വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ പടിഞ്ഞാറന്‍ യുപിയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടയ്ക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാദ്ധ്യതയെന്നാണ് പ്രവചനം.
സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1589 ദുരിതാശ്വാസ ഔട്ട്പോസ്റ്റുകൾ വിവിധയിടങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. ഇതുവരെ 4845 പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. അടിയന്തര ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ പതിനാറ് സംഘങ്ങളെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി ഉദ്യോഗസ്ഥരെ 52 ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 428 ബോട്ടുകള്‍, മോട്ടോര്‍ബോട്ടുകള്‍, 1101 മുങ്ങല്‍ വിദഗ്ധര്‍ എന്നിവരെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്നത്.
