തിരുവനന്തപുരം : കേരളത്തിൽ പത്ത് വർഷത്തിന് ശേഷം ഭരണം ലഭിച്ച യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന് (UDF) മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിരീക്ഷകരെ നിയോഗിച്ച് എഐസിസി. കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ, എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരെയാണ് ഹൈക്കമാൻഡ് നിരീക്ഷകരായി നിയമിച്ചിരിക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കാനാണ് നീക്കം. എംഎൽഎമാരിൽ നിന്ന് വ്യക്തിഗതമായി അഭിപ്രായങ്ങൾ ശേഖരിച്ച ശേഷം ഇവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. എങ്കിലും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി ഹൈക്കമാൻഡിന്റേതായിരിക്കും.
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസിൽ ചർച്ചകൾ സജീവമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാനികളിൽ ഒരാൾ. ഇദ്ദേഹത്തിന് പുറമെ നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും പട്ടികയിലുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് തൊട്ടുപിന്നാലെ കെ.സി വേണുഗോപാൽ ഡൽഹിയിലെത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
140 അംഗ നിയമസഭയിൽ 99 സീറ്റുകൾ നേടിയാണ് യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയത്. യുഡിഎഫ് പിന്തുണച്ച 3 സ്വതന്ത്രരെ കൂടി ചേർത്താൽ അംഗസംഖ്യ 102 ആകും. 63 സീറ്റുകൾ നേടിയ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
