ന്യൂഡൽഹി: ഇന്ത്യൻ ട്വൻ്റി20 ക്രിക്കറ്റിൽ പുതിയ റെക്കോഡ് എഴുതിച്ചേർത്ത് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. അഫ്ഗാനെതിരായ മൂന്നാം ട്വൻ്റി20 യിൽ 30 പന്തിൽ സെഞ്ചുറി നേടി ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ ട്വൻ്റി20 സെഞ്ചുറി കുറിച്ചു. മത്സരത്തിൽ 34 പന്തിൽ 108 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്.
രോഹിത് ശർമയെ മറികടന്നാണ് അഭിഷേക് റെക്കോഡ് നേട്ടം. 35 പന്തിലായിരുന്നു രോഹിത് ശർമയുടെ സെഞ്ചുറി. 2017 ൽ ലങ്കയ്‌ക്കെതിരെയായിരുന്നു രോഹിത്തിന്റെ മിന്നും പ്രകടനം. പട്ടികയിൽ മൂന്നാമതും അഭിഷേക് തന്നെയാണ്. 2025-ൽ 37 പന്തിൽ അഭിഷേക് സെഞ്ചുറി തികച്ചിരുന്നു. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ താരങ്ങളിലെ അതിവേഗ സെഞ്ചുറിയാണ് അഭിഷേകിൻ്റേത്.
അതേസമയം, അന്താരാഷ്ട്ര ട്വൻ്റി20 ക്രിക്കറ്റിലെ മൂന്നാമത്തെ അതിവേഗ സെഞ്ചുറിയാണ് അഭിഷേകിൻ്റേത്. 27 പന്തിൽ സെഞ്ചുറി തികച്ച എസ്റ്റോണിയയുടെ സഹിൽ ചൗഹാനാണ് അതിവേഗ സെഞ്ചുറിയുടെ ലോക റെക്കോർഡ്.

അന്താരാഷ്ട്ര ട്വൻ്റി20 യിൽ ആദ്യ ആറോവറിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും അഭിഷേക് തൻ്റെ പേരിലാക്കി. ആദ്യ ആറോവറിൽ 22 പന്തുകൾ നേരിട്ട അഭിഷേക് 76 റൺസ് ആണ് അടിച്ചെടുത്തത്. പോർച്ചുഗലിന്റെ കുൽദീപ് ഗോലിയയുടെ റെക്കോഡാണ് അഭിഷേക് മറികടന്നത്. കുൽദീപ് 25 പന്തിൽ 74 റൺസാണെടുത്തിരുന്നത്.
മത്സരത്തിൻ്റെ ആദ്യ ഓവറുകളിൽ തന്നെ അഭിഷേക് ശർമ തൻ്റെ നയം വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ടോവറിൽ ടീം 22 റൺസിലെത്തി. മൂന്നാം ഓവറിൽ അഭിഷേകിന്റെ താണ്ഡവമായിരുന്നു. രണ്ട് സിക്‌സറും രണ്ട് ഫോറും ഉൾപ്പെടെ അഭിഷേക് ഓവറിൽ 22 റൺസെടുത്തു. നാലാം ഓവറിൽ 11 റൺസ് പിറന്നതോടെ ഇന്ത്യൻ സ്‌കോർ അമ്പത് കടന്നു.
അഞ്ചാം ഓവർ സഞ്ജുവിൻ്റെ ഊഴമായിരുന്നു. മുഹമ്മദ് നബി എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളും സഞ്ജു അതിർത്തികടത്തി. പിന്നാലെ അഭിഷേക് സിക്‌സറോടെ അർദ്ധസെഞ്ചുറി തികച്ചു,16 പന്തിൽ. പിന്നീട് ഫോറും സിക്‌സറും അടിച്ചതോടെ ഓവറിൽ പിറന്നത് 29 റൺസ്. ആറാം ഓവറിൽ 15 റൺസാണ് ഇന്ത്യൻ സഖ്യം അടിച്ചെടുത്തത്. അതോടെ, ഇന്ത്യ നൂറ് തികച്ചു.
ഒൻപതാം ഓവറിലാണ് അഭിഷേക് സെഞ്ചുറി തികച്ചത്. പിന്നാലെ പത്താം ഓവറിൽ പുറത്തായി. 34 പന്തിൽ ഒൻപത് ഫോറുകളുടേയും 11 സിക്‌സറുകളുടെയും അഭിഷേകം പൂർത്തിയാക്കിയാണ് അഭിഷേക് 108 റൺസുമായി കളം വിട്ടത്.
