കോഴിക്കോട് : ഇഡി റെയ്ഡിൽ പ്രതികരണവുമായി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അവസാന ശ്വാസംവരെയും പോരാടുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഹമ്മദ് റിയാസ് പ്രതികരിച്ചത്. റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലും ഇഡി റെയ്ഡ് നടത്തി വരികയാണ്. റിയാസിന്റെ ഭാര്യ വീണാ വിജയന്റെ എക്‌സാലോജികും സിഎംആർഎല്ലും തമ്മിലുളള ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് നടക്കുമ്പോൾ റിയാസ് വീട്ടിലില്ലായിരുന്നു. രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂർ പിണറായിയിലെ വീട്ടിലുമാണ് റെയ്ഡ് നടത്തി വരുന്നത്.
