തിരുവനന്തപുരം : അവകാശങ്ങൾ സംരക്ഷിക്കാനായി ഓൾ കേരള പി.എസ്.സി അസോസിയേഷൻ രൂപീകരിക്കാൻ ഒരുങ്ങി ഉദ്യോഗാർത്ഥികൾ. സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാരും വ്യക്തമാക്കി.
റാങ്ക് ലിസ്റ്റിലുള്ളവർക്ക് പുറമെ ഉദ്യോഗാർത്ഥികളെക്കൂടി പങ്കാളികളാക്കിയാണ് അസോസിയേഷൻ രൂപീകരിക്കുന്നത്. ഓരോ റാങ്ക് ലിസ്റ്റിൽ നിന്നും പരമാവധി 70 ശതമാനം പേർക്ക് നിയമനം നൽകുക, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
അതേസമയം, വരുന്ന ഓരോ ഒഴിവുകളും 24 മണിക്കൂറിനകം നികത്തുമെന്ന് വി.ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞത് ഉൾപ്പെടെയുള്ള ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. എൽ.പി.എസ്.ടി വിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പിന്റെ സമയപരിധി അവസാനിക്കാൻ നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ, അനുകൂല നടപടിയില്ലെങ്കിൽ വലിയ സമരത്തിലേക്ക് കടക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് സമര നേതാവ് വളർമതി മുന്നറിയിപ്പ് നൽകി.
സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും അനുകൂലമായ പ്രതികരണം ഉണ്ടായില്ലെങ്കിൽ തിരുവനന്തപുരം മറ്റൊരു ജന്തർമന്തർ ആകുമെന്നും സംസ്ഥാനവ്യാപകമായി വലിയ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.
