കൊച്ചി: വയനാട്ടിലെ ബത്തേരി പൊലീസ് കൊച്ചി: വയനാട്ടിലെ ബത്തേരി പോലീസ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ മോഷണം പോയ സംഭവത്തില്‍ പോലീസുകാരന്‍ ടി. സബിത്ത് പിടിയില്‍. ഒരാഴ്ചയായി ഒളിവിലായിരുന്ന, സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഇയാളെ എറണാകുളം കളമശ്ശേരിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
സബിത്തിന്റെ കാര്‍ കോഴിക്കോടു നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി എസ്ഐടി രൂപീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ജൂണിൽ പോലീസ് പിടികൂടി ബത്തേരി സ്റ്റേഷനില്‍ സൂക്ഷിച്ച ഏഴു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് സാബിത്ത് കടത്തിയത്. സെപ്റ്റംബര്‍ 10 ന് പ്രോപ്പര്‍ട്ടി റൂം വൃത്തിയാക്കാനായി തുറന്നപ്പോഴാണ് തൊണ്ടിമുതല്‍ നഷ്ടമായത് വെളിപ്പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കളവ് ബോദ്ധ്യപ്പെട്ടത്.
സ്റ്റേഷനിലെ റൈറ്ററുടെ മേശപ്പുറത്തിരുന്ന താക്കോല്‍ ഉപയോഗിച്ച് സബിത്ത് പ്രോപ്പര്‍ട്ടി റൂം തുറന്ന് ചാക്കുകെട്ടുകള്‍ സ്വന്തം വാഹനത്തിലേക്ക് മാറ്റിയെന്നാണ് പോലീസ് കണ്ടെത്തൽ. തനിക്കെതിരെ അന്വേഷണം തിരിഞ്ഞുവെന്ന് വ്യക്തമായതോടെ സാബിത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സെപ്റ്റംബര്‍ 12 മുതല്‍ ഒളിവിൽ പോയിരുന്നു. സംഭവത്തില്‍ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ കരീം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവി ദേവമനോഹര്‍ സബിത്തിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെൻ്റ് ചെയ്തിരുന്നു.
