ന്യൂഡൽഹി : ഒക്ടോബർ 15 മുതൽ 2000 രൂപക്ക് മുകളിലുള്ള തുക യുപിഐ വഴി സ്വീകരിക്കില്ലെന്ന നിലപാടുമായി പെട്രോൾ പമ്പുടമകൾ. ഒക്ടോബർ 15 മുതൽ വാണിജ്യ യുപിഐ ചാർജ് ഈടാക്കുമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെയാണ് പെട്രോൾ പമ്പുടമകളുടെ ഈ നിർണ്ണായക നീക്കം.
പെട്രോൾ പമ്പുകളിലെ യുപിഐ ഇടപാടുകളിലെ എംഡിആർ (മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക്) പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ഡീലർമാർ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാത്ത പക്ഷം 2000 രൂപയിൽ കൂടുതലുള്ള പണം യുപിഐയിൽ ചെയ്യാൻ അനുവദിക്കില്ല. പെട്രോൾ പമ്പുടമകൾ ഇത്തരമൊരു തീരുമാനം എടുത്താൽ അത് ദീർഘ ദൂര വാഹനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക.
ദീർഘ ദൂര സർവ്വീസ് നടത്തുന്ന ചരക്ക് ലോറികളിൽ പണം സൂക്ഷിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ പമ്പുടമകൾ ഇത്തരമൊരു നിലപാട് കർശനമായി സ്വീകരിച്ചാൽ പണം കെെവശം സൂക്ഷിക്കാൻ ഇവരും നിർബ്ബന്ധിതരാവും. പമ്പുടമകളുടെ തീരുമാനം ഉപഭോക്താക്കൾക്ക് കടുത്ത തിരിച്ചടിയായി മാറുമെന്ന് ഉറപ്പ്.
മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് കുറച്ച് നൽകുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ഗൂഗിൽ പേ, ഫോൺ പേ എന്നിവയാണ് പ്രധാനമായും ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷനുകൾ. 2000 രൂപക്ക് മുകളിലുള്ള പണമിടപാടുകൾക്ക് താരിഫ് നൽകേണ്ടി വന്നാൽ സാധാരണക്കാരനെയടക്കം അത് പ്രതികൂലമായി ബാധിച്ചേക്കും.
വ്യാപാരികൾ ഡിജിറ്റൽ പേയ്മെന്റുകൾ (ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെയുള്ള ഇടപാടുകൾ) നടത്തുമ്പോൾ ബാങ്കുകൾക്കോ ഡിജിറ്റൽ സേവനം നൽകുന്ന പ്ലാറ്റ് ഫോമുകൾക്കോ നൽകുന്ന സർവ്വീസ് തുകയാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ). ഉപഭോക്താവ് നൽകുന്ന തുകയുടെ നിശ്ചിത ശതമാനം എംഡിആർ ആയി നൽകേണ്ടി വരിക.
ആറ് വർഷത്തിന് ശേഷമാണ് എംഡിആർ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം 0.4% എംഡിആർ ബാങ്കുകൾ ഈടാക്കും. 0.4% ആണ് എംഡിആർ എങ്കിലും ജിഎസ്ടിയും ചേരുമ്പോൾ അത് 0.47% ആയി മാറും. 2000 രൂപയുടെ ഉടപാടാണെങ്കിൽ 10 രൂപയോളമാണ് എംഡിആറായി ഈടാക്കുക. 50000 രൂപയുടെ ഇടപാടിന് 200 രൂപയും.
എംഡിആർ ചാർജ് വീണ്ടും കൊണ്ടുവരുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ഇത് നടപ്പിലാക്കിയാൽ ഫോൺ പേയ്ക്കും ഗൂഗിൾ പേയ്ക്കും ശരാശരി 1000 കോടിയിലേറെ അധിക വരുമാനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
