തിരുവനന്തപുരം: റേഷൻ കാർഡുകൾ പിൻവലിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇനി ‘സ്മാര്‍ട്ട് പിഡിഎസ്’ നടപ്പിലാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ പുതിയ നീക്കം. ഇതിനായി എല്ലാ തരത്തില്‍പെട്ട റേഷന്‍ കാര്‍ഡിലും ഉടമകൾ മൊബൈല്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം. നിലവില്‍ പല റേഷന്‍ കാര്‍ഡുകളിലും ചേര്‍ത്തിട്ടുള്ള നമ്പറുകള്‍ ഉപയോഗത്തിലില്ലാത്തതോ ഇപ്പോള്‍ കൈവശമില്ലാത്തതോ ആണെന്നാണ് കണ്ടെത്തൽ.
പ്രവര്‍ത്തന ക്ഷമമായിട്ടുള്ളതും, റേഷന്‍ കാര്‍ഡിലെ അംഗത്തിന്റെ ഉടമസ്ഥതയിലുള്ളതുമായ മൊബൈല്‍ നമ്പര്‍ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും ചേര്‍ക്കേണ്ടതാണെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. 2026 സെപ്റ്റംബര്‍ 30 നുള്ളില്‍ ഫോണ്‍ നമ്പര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തിരമോ സിറ്റിസണ്‍ പോര്‍ട്ടലുകളിലൂടെയോ ജനസേവാ കേന്ദ്രങ്ങള്‍ മുഖാന്തിരമോ ചെയ്യാവുന്നതാണ്.
പൊതുവിതരണ സംവിധാനം കൂടുതൽ സുതാര്യവും, കാര്യക്ഷമവും, സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കാൻ വേണ്ടിയാണ് സ്മാർട്ട് പിഡിഎസ് നടപ്പിലാക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ റേഷൻ വിതരണം പൂർണ്ണമായും കമ്പ്യൂട്ടർവത്കരിക്കുകയാണ് സ്മാർട്ട് പിഡിഎസിന്റെ പ്രധാന ലക്ഷ്യം.
ഇതുവഴി റേഷൻ കടകളിൽ ഇ-പോസ് മെഷീനുകൾ സ്ഥാപിച്ചുകൊണ്ട് പൊതുവിതരണം പൂർണ്ണമായും ഡിജിറ്റലാക്കും. റേഷൻ വിഹിതം വാങ്ങുന്നയാളുടെ വിരലടയാളം വഴിയും, ഐറിസ് (കണ്ണിലെ പടലം) സ്കാൻ ചെയ്തും ഉപയോക്താവിനെ കൃത്യമായി രേഖപ്പെടുത്തും. ഉപയോക്താവിനെ കൃത്യമായി തിരിച്ചറിഞ്ഞ ശേഷം മാത്രമായിരിക്കും സ്മാർട്ട് പിഡിഎസ് വഴി റേഷൻ നൽകുക. ഉപയോക്താവിന് എന്തെങ്കിലും പ്രത്യേക സാഹചര്യത്തിൽ നേരിട്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന റേഷൻ കാർഡുകൾ പതിയെ ഇല്ലാതാകും. ഈ ബുക്കുകൾക്ക് പകരം എടിഎം കാർഡ് രൂപത്തിലുള്ള പ്ലാസ്റ്റിക് സ്മാർട്ട് കാർഡുകൾ ലഭ്യമാക്കും. അർഹതയില്ലാത്തവർ കാർഡ് കൈവശം വയ്ക്കുന്നത് ഒഴിവാക്കാൻ ഇതുവഴി കഴിയും. അർഹരായവർക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്മാർട്ട് പിഡിഎസ് സഹായിക്കും. ഇ-പോസ് മെഷീനുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിജിറ്റൽ ത്രസുകൾ ഉപയോഗിക്കുന്നതിനാൽ കൃത്യമായ അളവിൽ സാധനങ്ങൾ ലഭിക്കും.
സ്മാർട്ട് പിഡിഎസ് വഴി ഇന്ത്യയിൽ എവിടെയുള്ള റേഷൻ കടയിൽ നിന്നും കാർഡുടമകൾക്ക് റേഷൻ വിഹിതം കൈപ്പറ്റാനുള്ള സൗകര്യം ലഭിക്കും. ‘ വൺ നേഷൻ വൺ റേഷൻ കാർഡ് ‘ പദ്ധതി നടപ്പിലാക്കുക സ്മാർട്ട് പിഡിഎസ് പദ്ധതിയുടെ തുടർച്ചയായിട്ടായിരിക്കും. റേഷൻ വിതരണത്തിലെ അഴിമതിയും കരിഞ്ചന്തയും തടയുക എന്നതാണ് ലക്ഷ്യമായി പറയുന്നത്.
