വട്ടവട : ഇടുക്കി ജില്ലയിലെ വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലെ കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടം. മരിച്ച രണ്ടുപേരുടേയും മൃതദേഹം പുറത്തെടുത്തു. ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരാണ് മരിച്ചത്.
ബാലചന്ദ്രനും ചിന്നമ്മയും സഹോദരങ്ങളാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ബാലചന്ദ്രന്റെ ഭാര്യ മാരിയമ്മയെയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നുപേരും കൃഷിഭൂമിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകത്തിൽപെട്ടത്.
ശക്തമായ മഴയെ തുടർന്ന് ഇവർ ഷെഡ്ഡിലേക്ക് മാറിയ സമയത്തുതന്നെയാണ് ഷെഡ്ഡിനുമുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ഏറെ പണിപ്പെട്ടാണ് മൂന്നു പേരെയും പുറത്തെടുത്തത്. പ്രദേശത്ത് ഉച്ചമുതൽ ശക്തമായ മഴയായിരുന്നു. നിലവിൽ മഴക്ക് ശമനമുണ്ട്.
