കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഇപ്പോൾ പ്രധാന സർക്കാർ റോളുകളിൽ നേരിട്ട് സേവനമനുഷ്ഠിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് അഗർവാൾ ഇനി സംസ്ഥാന ചീഫ് സെക്രട്ടറി. ഗവർണറുടെ ഉത്തരവനുസരിച്ച് ഇദ്ദേഹം തെരഞ്ഞെടുപ്പിനു പിന്നാലെ ഹോം ആൻഡ് ഹിൽ അഫയേഴ്‌സ് (ഇലക്ഷൻ) വിഭാഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറിയിരുന്നു. ഇവിടെ നിന്നാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് മനോജ് അഗർവാൾ. ഇസിഐ പ്രത്യേക നിരീക്ഷകനായ ഡോ. സുബ്രത് ഗുപ്തയെ ഇതിനകം മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ വൻ വിവാദമായിരുന്ന പശ്ചാത്തലത്തിലാണ് ഈ നിയമനങ്ങൾ ശ്രദ്ധേയമാകുന്നത്. മമതാ ബാനർജിയെ പിടിച്ചു കെട്ടുന്ന സന്നാഹങ്ങളൊരുക്കിയാണ് ഇത്തവണ വോട്ടെടുപ്പും തുടർ പ്രക്രിയകളും നടന്നത്. ഇതിനായി കേന്ദ്ര സർക്കാർ ജീവനക്കാരെ വെച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തപ്പോൾ അത് കർക്കശമായി നടപ്പാക്കിയത് അഗർവാളായിരുന്നു. മമത തന്റെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്ന ആരോപണങ്ങൾക്കിടെയായിരുന്നു ഈ തീരുമാനം. ഇത് മമതയ്ക്ക് തിരിച്ചടിയായെന്ന് വിമർശകർ പറയുന്നു. സംസ്ഥാനത്ത് എല്ലാ പ്രശ്നബൂത്തുകളിലും കേന്ദ്ര സേനയുടെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലും കർക്കശമായ സംവിധാനങ്ങളോടെ തെരഞ്ഞെടുപ്പ് നടത്തിയതാണ് ബിജെപിക്ക് വിജയം സമ്മാനിച്ചതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.
അതേസമയം അഗർവാളിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത് ബിജെപി സ്വാഗതം ചെയ്തു. മുൻ മുഖ്യമന്ത്രി മമത ബാനർജി നിയമനങ്ങളിൽ ഒരു ചട്ടവും പാലിക്കാറില്ലായിരുന്നെന്ന് ബിജെപി ആരോപിച്ചു. ഇങ്ങനെ പുറത്ത് നില്‍ക്കേണ്ടി വന്ന ഉദ്യോഗസ്ഥരിലൊരാളാണ് അഗർവാൾ. ബംഗാളിലെ മുതിർന്ന ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയാക്കുന്നത് നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കലാണെന്ന് ബിജെപി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭീമമായ തിരിച്ചടിയാണ് മമത നേരിട്ടത്. ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം വേണമെന്ന മമതയുടെ ആവശ്യത്തെ സിപിഎമ്മും കോൺഗ്രസ്സും തള്ളിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിനകത്ത് വൻ അന്തച്ഛിദ്രങ്ങൾ നടക്കുന്നതായും വിവരമുണ്ട്. പിളർപ്പിലേക്കെത്തുന്ന പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സിപിഎം ഒരു സീറ്റിൽ ഇത്തവണ വിജയം നേടി.
