ന്യൂഡൽഹി : മെയ് മൂന്നിന് നടന്ന നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തിറക്കുമെന്ന്
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ അറിയിക്കുമെന്നും വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എൻടിഎ വ്യക്തമാക്കി. റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചു നൽകാമെന്നും അറിയിപ്പുണ്ട്.
അന്വേഷണ ഏജൻസികൾക്ക് പുറമെ എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്താണ് നടപടി. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച കൂടുതൽ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള നിർദേശവും എൻടിഎ നൽകിയിട്ടുണ്ട്. ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2026-ലെ നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്.
ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഒരു ഗെസ് പേപ്പർ പരീക്ഷയ്ക്ക് ഒരു മാസം മുൻപ് തന്നെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിലെ 120 കെമിസ്ട്രി ചോദ്യങ്ങൾ നീറ്റ് പരീക്ഷയിൽ അതേപടി വന്നതായാണ് എഡിജിപി വിശാൽ ബൻസാൽ വ്യക്തമാക്കിയത്.
മെയ് 7-ന് വൈകുന്നേരമാണ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങൾ എൻടിഎയ്ക്ക് ലഭിച്ചത്. തുടർന്ന് മെയ് 8 ന് വിവരം കേന്ദ്ര ഏജൻസികൾക്ക് കൈമാറി. മെയ് 3 ന് നടന്ന പരീക്ഷ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്നും, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ചോദ്യപേപ്പർ എത്തിച്ചതെന്നൊക്കെയായിരുന്നു എൻടിഎയുടെ അവകാശവാദങ്ങൾ.
