തിരുവനന്തപുരം: സ്‌കൂളുകളിലെ ഒന്നാംക്ലാസ് പ്രവേശനം ആറു വയസ്സാക്കാൻ കേരളം. സംസ്ഥാനത്തെ സ്‌കൂൾപ്രവേശനം ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിന് അനുസൃതമായി കൊണ്ടുപോകാൻ ഒന്നാംക്ലാസ് പ്രവേശനം ആറുവയസ്സ് നിർബ്ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.സി.ഇ.ആർ.ടി. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.
ഒന്നാം ക്ലാസ് പ്രവേശനം ആറു വയസ്സാക്കാൻ 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും(എൻ.ഇ.പി.) നിർദ്ദേശമുണ്ട്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഇതനുസരിച്ച് മാറിക്കഴിഞ്ഞെങ്കിലും കേരളം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഡൽഹിയും കർണാടകവും നടപ്പാക്കാനുണ്ടെങ്കിലും മാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ മസ്തിഷ്‌കവികാസത്തിന്റെ 85 ശതമാനത്തിലേറെയും ആറു വയസ്സിനുമുൻപാണ് സംഭവിക്കുന്നത്. ഈ നിർണായകഘട്ടം അക്ഷരാഭ്യാസം പോലുള്ള ഔപചാരിക പഠനത്തിനു പകരം, കളി അധിഷ്ഠിത സാമൂഹിക-വൈകാരിക കഴിവുകൾ വികസിപ്പിക്കാൻ വിനിയോഗിക്കണമെന്നാണ് എസ്.സി.ഇ.ആർ.ടി.യുടെ അഭിപ്രായം.
പരിഷ്‌ക്കാരം നടപ്പാക്കുമ്പോൾ അഞ്ചുവയസ്സുള്ള ഒരുലക്ഷത്തോളം കുട്ടികളെ സ്‌കൂളിൽ നിന്ന് മാറ്റിനിർത്തേണ്ടിവരും. ഇവർക്ക് പ്രീ-സ്‌കൂൾ സേവനം ലഭ്യമാക്കാനാണ് ശുപാർശ. അതിനായി പ്രീ-പ്രൈമറിയിൽ ഒരു അധികവർഷ ‘ബാലവാടിക’ സജ്ജമാക്കണം. കുട്ടികളെ ഒന്നാം ക്‌ളാസിൽ ചേർക്കുന്ന പരമ്പരാഗതരീതി മാറുമ്പോൾ രക്ഷിതാക്കൾക്കുണ്ടാവുന്ന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ ബോധവത്കരണം സംഘടിപ്പിക്കണമെന്നും എസ്.സി.ഇ.ആർ.ടി. ആവശ്യപ്പെട്ടു.
ആറുമുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്ക് സൗജന്യവും നിർബ്ബന്ധിതവുമായ വിദ്യാഭ്യാസത്തിനാണ് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ. പ്രവേശനം ഒരുവർഷം നിലയ്ക്കുമ്പോൾ ഫണ്ടിലും സ്‌കൂൾതല വിഭവവിന്യാസത്തിലും ഹ്രസ്വകാല വെല്ലുവിളി നേരിടും. അഞ്ചുവയസ്സുള്ളവരുടെ സ്‌കൂൾ പ്രവേശനം ഒരുവർഷത്തേക്കു മരവിപ്പിക്കുമ്പോൾ അദ്ധ്യാപക തസ്തികകളെയും ബാധിക്കും. തൊഴിൽഭീഷണി നേരിടുന്നവരെ സർക്കാർ സംരക്ഷിക്കുകയോ താത്ക്കാലിക പുനർവിന്യാസം നടത്തുകയോ ചെയ്യേണ്ടിവരും.
