ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്‌റ്റീസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചിന് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ച് മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഈ ജഡ്ജിയിൽ നിന്ന് തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷകൾ അസ്തമിച്ചതായും ജഡ്ജിയുടെ നിഷ്പക്ഷതയിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായും മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രതിഷേധത്തിന്റെ പാത സ്വീകരിക്കുമെന്നും കെജ്‌രിവാൾ ജസ്റ്റിസ് ശർമ്മയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി. കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ കാന്ത പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.
ജഡ്ജിയുടെ മക്കൾ കേന്ദ്ര സർക്കാരിന്റെ പാനൽ അഭിഭാഷകരായി ജോലി ചെയ്യുന്നതും, തനിക്കെതിരെ ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായുള്ള അവരുടെ പ്രൊഫഷണൽ ബന്ധവും ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ സ്വർണ കാന്ത ശർമ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടത്. ആർഎസ്എസ് അനുബന്ധ സംഘടനയായ അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടികളിൽ ജഡ്ജി പങ്കെടുത്തതായും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ‘നീതി നടപ്പിലാക്കുക മാത്രമല്ല, അത് നടപ്പിലാക്കുന്നു എന്ന് ബോദ്ധ്യപ്പെടുത്തുകയും വേണം’ എന്ന അടിസ്ഥാന തത്വം ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.
തന്റെ സത്യപ്രതിജ്ഞ ഭരണഘടനയോടാണെന്നും നീതി ഒരു തരത്തിലുള്ള സമ്മർദ്ദങ്ങൾക്കും വഴങ്ങില്ലെന്നും ജസ്റ്റിസ് സ്വർണ കാന്ത നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തമായ തെളിവുകളില്ലാതെ നിഗമനങ്ങളിൽ എത്തുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകർക്കുമെന്നും, കേസിൽ നിന്ന് പിന്മാറുന്നത് തന്റെ കടമയിൽ നിന്നുള്ള ഒളിച്ചോട്ടമാകുമെന്നും ജഡ്ജി നിരീക്ഷിച്ചു.
കോടതിയിൽ ഹാജരാകാത്തത് കെജ്‌രിവാളിന് നിയമപരമായ തിരിച്ചടികൾ ഉണ്ടാക്കിയേക്കാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും കെജ്‌രിവാൾ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മദ്യനയക്കേസിൽ കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ അപ്പീലുമായി ബന്ധപ്പെട്ട നടപടികൾക്കിടയിലാണ് ഈ നാടകീയ നീക്കങ്ങൾ നടക്കുന്നത്.
