കണ്ണൂര്‍ : അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിൻ്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഏപ്രിൽ 28 ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് സംഘടനകൾ. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. കാമ്പസ് കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം എന്ന നിലയിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നിതിന്‍ രാജിൻ്റെ മരണത്തിനുത്തരവാദികളായവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, അഞ്ചരക്കണ്ടി ദന്തല്‍ കോളേജിൻ്റെ അഫിലിയേഷന്‍ റദ്ദു ചെയ്യുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക, നിതിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസ് അന്വേണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.
ഹർത്താലിന് കേരള പിന്നോക്ക സമുദായ മുന്നണിയും (കെപിഎസ്എം) പിന്തുണ പ്രഖ്യാപിച്ചു. നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ പോലീസ് പുലർത്തുന്ന നിസ്സംഗതയിലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതെന്ന് കെപിഎസ് സംസ്ഥാന പ്രസിഡൻ്റ് കെവി പത്മനാഭനും ജനറൽ സെക്രട്ടറി എസ് അൻവറും പ്രസ്താവനയിലൂടെ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നും ഇവർ ആവശ്യപ്പെട്ടു.
പൗര സമൂഹവുമുള്‍പ്പെടെ അറുപതോളം സംഘടനകൾ ഹര്‍ത്താലിനെ പിന്തുണക്കുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സിൽ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹർത്താൽ ദിനത്തിൽ റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയുമെന്നും വ്യാപാരികള്‍ കട കമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുനില്‍ കൊയിലേരിയന്‍ പറഞ്ഞു. അവശ്യ സർവീസുകളെ ഹര്‍ത്താലില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്. പത്രം പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്, കുഞ്ഞമ്പു കല്യാശ്ശേരി, വിജയന്‍ വിസി എന്നിവരും പങ്കെടുത്തു.
