ഹരിപ്പാട് : ഹരിപ്പാട് മെഡിക്കല്‍ കോളജ് ഇക്കുറി നടപ്പാക്കുമെന്ന് ഹരിപ്പാട് എംഎല്‍എയും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല. ഇത്തവണ മന്ത്രിയായത് തന്നെ ഹരിപ്പാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ മാത്രമാണ്. മന്ത്രിയാകണമെന്ന് തനിക്ക് അഗ്രഹമുണ്ടായിരുന്നില്ല. തീരെ ചെറിയ പ്രായത്തിലെ മന്ത്രിയായ ആളാണ് താനെന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട്ടെ പൊതുപരിപാടിയിലായിരുന്നു ചെന്നിത്തലയുടെ വെളിപ്പെടുത്തൽ.
ബജറ്റില്‍ പണം നീക്കിവച്ചതിനു പിന്നാലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മെഡിക്കല്‍ കോളേജിനായുളള നടപടികൾ തുടങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷം എംബിബിഎസ് പ്രവേശനം ആരംഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടു നീങ്ങുന്നത്. ആഗസ്റ്റ് 1ന് ആരോഗ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിക്കും. തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയെ മദര്‍ ഹോസ്പിറ്റലാക്കി വാടക കെട്ടിടത്തില്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങിക്കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്കും മറ്റ് അനുമതികളിലേക്കും കടക്കാനാണ് നീക്കം.
നേരത്തെ എതിർപ്പറിയിച്ചിരുന്ന സിപിഎം ഇപ്പോൾ അനുകൂല നിലപാടിലാണ്. പൂര്‍ണ്ണമായും സര്‍ക്കാര്‍ മേഖലയിലായിരിക്കും മെഡിക്കല്‍ കോളേജ് പ്രവർത്തനം തുടങ്ങുകയെന്ന രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനു പിന്നാലെയാണ് സിപിഎമ്മും എതിര്‍പ്പ് അവസാനിപ്പിച്ചത. മെഡിക്കല്‍ കോളജിനായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി കൊണ്ടുവന്ന പ്രമേയത്തെ സിപിഎം അംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു.
