വാഷിങ്ടൺ : വരുംദിവസങ്ങളിൽ ഇറാൻ-യുഎസ് സംഘർഷം കൂടുതൽ കടുത്തേയ്ക്കുമെന്നു സൂചന. ഇറാനെതിരെ വലിയ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനായി മൂന്ന് പ്രധാന ഓപ്ഷനുകൾ ചർച്ച ചെയ്യുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യത്തെ ഓപ്ഷൻ വ്യോമാക്രമണം ശക്തമാക്കുക എന്നത് തന്നെയാണ്. ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാനിയൻ ദ്വീപുകൾ കൈവശപ്പെടുത്താൻ കരസേനയെ അയയ്ക്കാനുള്ളതാണ് രണ്ടാമത്തെമത്തെ ഓപ്ഷൻ. മൂന്നാമത്തെ ഓപ്ഷൻ രഹസ്യ ആണവ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന കനത്ത പ്രതിരോധശേഷിയുള്ള ഒരു സ്ഥലത്ത് ബോംബ് വെയ്ക്കുക എന്നതാണ്.
യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം, സിറ്റുവേഷൻ റൂമിൽ വിളിച്ചുചേർത്ത യോഗത്തിലാണ് ട്രംപ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ട്. ഇറാൻ്റെ ആണവ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്നതും, യുഎസ് ഇതുവരെ ലക്ഷ്യമാക്കിയിട്ടില്ലാത്തതുമായ പിക്കാക്സ് പർവ്വതത്തിലെ ഒരു തുരങ്ക സമുച്ചയത്തിൽ ബോംബിടാനാണ് മൂന്നാം ഓപ്ഷനായി ചർച്ച ചെയ്യപ്പെട്ടത് എന്ന് പറയുന്നു. ഇറാനിലെ ഊർജ്ജ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വ്യോമാക്രമണം വർദ്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തുറന്നിട്ടിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സൂചന നൽകുന്നുണ്ടെങ്കിലും മുൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപിൽ നിന്ന് ഏത് നിമിഷവും വിചാരിക്കാത്ത ആക്രമണം പ്രതീക്ഷിക്കാം.
