ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില ദിവസേന പരിശോധിക്കണമെന്ന നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി. അദ്ദേഹത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ സഹായവും നൽകാനും കോടതി ഉത്തരവിട്ടു. കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനുമാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയത്.
മനുഷ്യജീവൻ അമൂല്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സോനം വാങ്ചുകിനെ ദിവസവും സർക്കാർ ഡോക്ടർമാർ പരിശോധിക്കണമെന്നും പരിശോധനാ റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തി ഇടപെടൽ നടത്തണമെന്നും പറഞ്ഞു. സോനം വാങ്ചുക് അനുവദിക്കുന്ന സമയങ്ങളിലെല്ലാം ഡോക്ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. തുടർന്ന് കേസ് ഡൽഹി ഹൈക്കോടതി തീർപ്പാക്കി.
നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇപ്പോൾ 19-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വാങ്ചുകിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകൻ രാകേഷ് കുമാർ സെയ്നിയാണ് ഫയൽ ചെയ്ത ഹർജിയിലാണ് കോടതി നിർദ്ദേശം.
രണ്ട് ദിവസംകൂടി സമരം തുടർന്നാൽ വാങ്ചുകിന് മരണം സംഭവിക്കാമെന്ന ആശങ്ക ഹർജിയിൽ പങ്കുവെയ്ക്കുന്നു. സോനം വാങ്ചുകിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി അടിയന്തരമായി ഇടപെടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം മരണപ്പെട്ടാൽ രാജ്യത്തിനും ലോകത്തിനും അത് വലിയൊരു നാണക്കേടായിരിക്കും. സർക്കാർ കുപ്രസിദ്ധ കുറ്റവാളിയെപ്പോലെയോ ഭീകരനെപ്പോലെയോ അല്ലെങ്കിൽ രാജ്യദ്രോഹിയെപ്പോലെയോ ആണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. അധികൃതർ വാങ്ചുകിന് ചികിത്സ ഉറപ്പാക്കണം. സമാധാനപരമായ പ്രതിഷേധങ്ങളും നിരാഹാര സമരങ്ങളും ജനാധിപത്യത്തിൻ്റെ ഭാഗമാണ്. ഓരോ പൗരന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാൻ സർക്കാരിന് ഭരണഘടനാപരമായ ചുമതലയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഡൽഹി സർക്കാരും കേന്ദ്ര സർക്കാരുംഒട്ടും ആശങ്കാകുലരല്ല എന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് ഹർജിയിൽ പറയുന്നു.
