സംസ്ഥാനത്ത് പവർകട്ട് ഒഴിവാക്കാൻ പറ്റാത്ത സാഹചത്രമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുന്‍ വര്‍ഷത്തെക്കാള്‍ ഉപയോഗം കൂടുകയും ആഭ്യന്തര ഉൽപാദനം കുറയുകും ചെയ്തുവെന്ന് മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു. വൈദ്യുത വിപണിയിലെ വിലക്കയറ്റവും വേനൽക്കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് മടക്കി നൽകേണ്ടി വരുന്നതും പ്രതിസന്ധി കൂട്ടിയെന്ന് മന്ത്രി പറഞ്ഞു.
യുഡിഎഫ് കാലത്തെ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും സോളാര്‍ വൈദ്യുതി രാത്രിയിലേക്ക് സംഭരിക്കാനാകാത്തതും പ്രതിസന്ധിക്ക് കാരണമായി. എസി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രണിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ഇടപെടലും നടത്തുന്നുവെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ പൂർണ്ണമായും മനസ്സിലാക്കുന്നു. എന്നാൽ, നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കാൻ കഴിയാത്ത ഒരു അടിയന്തര സാഹചര്യത്തിലാണ് നിലവിൽ ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുവാൻ ഞങ്ങൾ നിർബന്ധിതരായത്. ഈ കടുത്ത പ്രതിസന്ധി മറികടക്കുന്നതിന് സാദ്ധ്യമായ എല്ലാ ഇടപെടലുകളും കെഎസ്ഇബി ലിമിറ്റഡ് (KSEB Ltd) നടത്തുന്നുണ്ട്.
നാം നേരിടുന്ന യാഥാർത്ഥ്യങ്ങൾ (കണക്കുകളിലൂടെ): വൈദ്യുതി ആവശ്യകതയിലെ വൻ വർദ്ധനവ്: 2025 ജൂലൈ മാസത്തിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500 – 3600 മെഗാവാട്ട് ആയിരുന്നെങ്കിൽ, 2026 ജൂലൈ മാസത്തിൽ അത് 4600 – 4800 മെഗാവാട്ട് ആയി ഉയർന്നു. മുൻവർഷത്തേക്കാൾ 700 – 1000 മെഗാവാട്ടിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിന ഉപയോഗം: 2025 ജൂലൈയിൽ പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂണിറ്റ് ആയിരുന്നെങ്കിൽ, 2026 ജൂലൈയിൽ അത് 78 ദശലക്ഷം യൂണിറ്റ് ആയി വർദ്ധിച്ചു. ആഭ്യന്തര ഉൽപ്പാദനത്തിലെ ഇടിവ്: 2025 ജൂലൈയിൽ ആഭ്യന്തര ജലവൈദ്യുതി ഉൽപ്പാദനം 45 ദശലക്ഷം യൂണിറ്റ് ആയിരുന്നപ്പോൾ, 2026 ജൂലൈയിൽ അത് വെറും 14 – 17 ദശലക്ഷം യൂണിറ്റ് മാത്രമായി കുറഞ്ഞു.
അണക്കെട്ടുകളിലെ ജലനിരപ്പ്: നമ്മുടെ അണക്കെട്ടുകളിലെ ജലം 2025 ജൂലൈയിൽ 60% ഉണ്ടായിരുന്ന സ്ഥാനത്ത്, 2026 ജൂലൈയിൽ അത് 28% മാത്രമാണ്. ഇടുക്കി ജില്ലയിൽ മാത്രം മഴലഭ്യതയിൽ 55% കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കാലാവസ്ഥാ വ്യതിയാനം: എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴയുടെ ലഭ്യതയിലുണ്ടായ കുറവും അന്തരീക്ഷ ഊഷ്മാവ് ഉയർന്നതും വൈദ്യുതി ഉപയോഗം കുത്തനെ കൂട്ടി. രാജ്യവ്യാപകമായി ഉണ്ടായിട്ടുള്ള ഈ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
