Wednesday, August 12, 2026

എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി; ‘132 കോടിയുടെ ബില്ലിൽ വയനാടിന് ചെലവായത് 13 കോടി മാത്രം, 8 വര്‍ഷം മുന്‍പത്തെ ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയത്?’

Date:

കൊച്ചി :ദുരന്തമുഖത്തെ സഹായത്തിനായി എയര്‍ലിഫ്റ്റിംഗിന് നടത്തിയതിന് കേരളത്തോട് പണം ചോദിച്ച കേന്ദ്ര സര്‍ക്കാരിൻ്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രം ചോദിച്ച 132.62 കോടി രൂപയില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു.

വയനാട് ദുരന്തത്തില്‍ ചെലവായ തുക സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയെന്ന് കേരളം അറിയിച്ചെങ്കിലും  കത്ത് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ ദുരന്തമുഖത്ത് കേന്ദ്ര സഹായത്തിന് കേരളം 132.62 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നല്‍കിയിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് കത്ത് ഹൈക്കോടതിയിലെത്തിയത്.

കേന്ദ്രം സമര്‍പ്പിച്ച ബില്ലുകളില്‍ 13 കോടി രൂപ മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്ത സമയത്ത് ചെലവായത്. ബാക്കി തുക 8 വര്‍ഷം മുന്‍പ് വരെ നടന്ന ദുരന്തങ്ങളിലെ സഹായത്തിനും കൂടി ചേര്‍ത്താണ്. ആദ്യ ബില്ല് 2006 ലെ ദുരന്തത്തിന്‍റെതാണ്. ഇതെല്ലാം ഇപ്പോഴെങ്ങനെയാണ് കടന്നുവന്നതെന്നും ഈ സമയത്താണോ എല്ലാ ബില്ലുകളും ഒരുമിച്ച് നല്‍കുന്നതെന്ന കോടതി കേന്ദ്രത്തോട് ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിട്ടൂടെ എന്നും കോടതി ചോദിച്ചു. ഇതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എത്ര തുക ചെലവിട്ടു എന്നും  ബാക്കി എത്രയുണ്ടെന്നുമുള്ള വിശദമായ  കണക്ക് കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്രത്തിന് കൊടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് കോടതിയില്‍ ഹാജരാക്കി. ഇതനുസരിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര തുക നല്‍കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.

എന്നാല്‍ ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. ഒടുവില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവധിക്ക് ശേഷം ജനുവരി 10ന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...