വാഷിങ്ടൺ : ഒമാനെതിരെ സൈനിക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യു എസ് പ്രസിഡൻ്റ് ഡൊനാൾഡ് ട്രംപ്. ഒമാൻ ഇറാനെ പിന്തുണച്ചാൽ അതിനെതിരെ അമേരിക്ക വളരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും ഒമാനെ ആക്രമിക്കുമെന്നുമാണ് ട്രംപിൻ്റെ താക്കീത് I. ബുധനാഴ്ച നടന്ന ഒരു മാധ്യമ സമ്മേളനത്തിനിടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
ഇറാനേയും ഒമാനേയും ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാൻ അനുവദിക്കുന്ന ഒരു ഹ്രസ്വകാല കരാർ അംഗീകരിക്കുമോ എന്ന് വാഷിംഗ്ടണിൽ നടന്ന ഒരു മാധ്യമ സമ്മേളനത്തിൽ ട്രംപിനോട് ചോദിച്ചപ്പോൾ, അദ്ദേഹത്തിൽ നിന്നുണ്ടായ ആക്രമണാത്മക പ്രതികരണമാണിത്. “ഒമാൻ മറ്റേതൊരു രാജ്യത്തെയും പോലെ പെരുമാറണം, അല്ലെങ്കിൽ നമ്മൾ അവരെ തകർക്കേണ്ടി വരും” എന്നായിരുന്നു ട്രംപിൻ്റെ മറുപടി.
ഇറാനുമായി ചേർന്ന് ഒമാൻ ഒരു പരിധിവരെ ഏകോപനം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന. പരമ്പരാഗതമായി ഒമാൻ ഈ മേഖലയിൽ അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായിരുന്നെങ്കിലും സമീപകാല സംഭവവികാസങ്ങൾ ഈ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്.
സമാധാന കരാറിന്റെ വിഷയങ്ങളിൽ യുഎസും ഇറാനിയൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ഇറാന്റെ നിർദ്ദേശങ്ങളിൽ ഇതുവരെ താൻ തൃപ്തനല്ലെന്നാണ് ട്രംപ്. മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് തിടുക്കമില്ലെന്ന് ട്രംപ് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. ഇറാൻ ഒരു കരാർ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അവർ ഇതുവരെ ആ ഘട്ടത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കരാർ ഞങ്ങളുടെ നിബന്ധനകൾ അനുസരിച്ചായിരിക്കണം, അല്ലെങ്കിൽ കരാർ പൂർണ്ണമായും അവസാനിപ്പിക്കേണ്ടി വരും” ഡൊണാൾഡ് ട്രംപിൻ്റെ ഇറാനോടള്ള നിലപാട് ഇങ്ങനെയാണ്. ഫെബ്രുവരി 28 ന് യുഎസും ഇസ്രായേലും ആരംഭിച്ച് ഏപ്രിലിൽ നിർത്തിവെച്ച സൈനിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. നയതന്ത്രം പരാജയപ്പെട്ടാൽ ഒരു സൈനിക ഓപ്ഷൻ തുറന്നിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
