[ Photo Courtesy : X]
ന്യൂഡൽഹി : 21 പേരുടെ ജീവനെടുത്ത സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലെ ഫ്ലറിഷ് സ്റ്റേ ഹോട്ടലിൽ ബുധനാഴ്ചയുണ്ടായതീപിടുത്തത്തിൽ നിയമലംഘനത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഡൽഹി സർക്കാരിന്റെ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് (ബി & ബി) പദ്ധതി പ്രകാരം ആറ് മുറികൾ മാത്രമെ പ്രവർത്തിപ്പിക്കാൻ ഫ്ലൂറിഷ് സ്റ്റേ എന്ന ഹോട്ടലിന് ലൈസൻസ് ഉണ്ടായിരുന്നുള്ളൂ. എന്നാൽ തീപിടുത്ത സമയത്ത് 25 മുറികൾ വരെ ഇവിടെ പ്രവർത്തിച്ചിരുന്നതായുമാണ് റിപ്പോർട്ട്. ബേസ്‌മെന്റിൽ വരെ മുറികൾ ഒരുക്കി ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിച്ച ഹോട്ടൽ അധികൃതരുടെ അനാസ്ഥയാണ് മരണസംഖ്യ ഉയരാൻ കാരണമെന്നാണ് വിമർശനം.

ബി&ബി നയം പ്രകാരം, രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് പരമാവധി എട്ട് മുറികളും 16 കിടക്കകളും മാത്രമാണ് അനുവദനീയമായിട്ടുള്ളത്. അതുകൊണ്ട് തന്നെ നിയമലംഘനത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്.

ബുധനാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. തിരക്കേറിയ പ്രദേശത്ത് പരിഭ്രാന്തി പരത്തിയ തീപിടുത്തത്തിൽ നിന്ന് 37 പേരെ രക്ഷപ്പെടുത്താൻ അഗ്നിശമന സേനാംഗങ്ങൾക്കായി. തീജ്വാലകളിൽ നിന്നും കനത്ത പുകയിൽ നിന്നും രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടിയ രണ്ട് സ്ത്രീകളെയും പരിക്കേറ്റ നിരവധി പേരെയും സാകേതിലെ മാക്സ് ആശുപത്രിയിലും എയിംസ് ട്രോമ സെന്ററിലും പ്രവേശിപ്പിച്ചു.
തീപിടുത്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും വിദേശികളാണെന്ന് റിപ്പോർട്ട്. ദേശീയ തലസ്ഥാനത്ത് ചികിത്സയ്ക്കായി എത്തിയ വിദേശികൾ ഉൾപ്പെടെ 40-ൽ അധികം അതിഥികൾ ഇവിടെ താമസിച്ചിരുന്നുവെന്നാണ് വിവരം.
തെക്കൻ ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ അടുത്തായതിനാലാണ് ചികിത്സയ്ക്കായി എത്തിയ പല വിദേശികളും ഈ ഹോട്ടൽ തിരഞ്ഞെടുത്തത് എന്നാണ് പറയുന്നത്.
ഹോട്ടൽ കെട്ടിടത്തിന് ഒരേയൊരു പ്രവേശന- കവാടം മാത്രമാണ് ഉണ്ടായിരുന്നത് എന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഉള്ളിൽ കുടുങ്ങിയവരിൽ പലരും ജീവൻ രക്ഷിയ്ക്കാനായി മറ്റൊരു വഴിയുമില്ലാതെ മുകളിലത്തെ നിലകളിൽ നിന്ന് താഴേക്ക് ചാടി. കത്തുന്ന കെട്ടിടത്തിൽ നിന്ന് സ്ത്രീകൾ അടക്കമുള്ളവർ താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ നടുക്കുന്നതായിരുന്നു. ഗ്ലാസുകൾ തകർത്ത് താഴേക്ക് ചാടിയവരിൽ പലർക്കും ഗുരുതരമായി പരിക്കേറ്റു. ഇടുങ്ങിയ ഇടവഴികളിലൂടെ അഗ്നിശമന സേനാംഗങ്ങൾക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചു.
