തിരുവനന്തപുരം : ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കം പറഞ്ഞ മറുപടി മൈക്കിലൂടെ സഭയാകെ കേട്ട സംഭവത്തിൽ രൂക്ഷവിമര്‍ശനവുമായി കെ യു ജനീഷ് കുമാര്‍ എംഎല്‍എ. നിയമസഭയോട് കള്ളം പറയുന്നത് ചട്ടലംഘനമാണെന്ന് വി ഡി സതീശനെ ഓർമ്മപ്പെടുത്തിയ ജനീഷ് കുമാര്‍, ഒരേ വിഷയത്തില്‍ സഭയ്ക്ക് അകത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ടുതരം നിലപാടുകള്‍ സ്വീകരിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് സഭാചട്ടങ്ങളുടെയും പൊതുമര്യാദകളുടെയും കടുത്ത ലംഘനമാണെന്ന് പറഞ്ഞു.
അന്തിമമായി തീരുമാനമെടുത്ത ഒരു കാര്യത്തില്‍ സഭയോട് കള്ളം പറയുന്ന ഇത്തരം നിലപാടുകള്‍ ജനാധിപത്യത്തോടും നിയമസഭയോടും കാണിക്കുന്ന വലിയ അനാദരവാണെന്ന് പൊതുജനം വിലയിരുത്തുന്നു. ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും. എത്രയൊക്കെ ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ചാലും ഉള്ളിലിരുപ്പുകള്‍ എന്നെങ്കിലും പുറത്തുചാടുമെന്ന് ഉറപ്പുള്ളവര്‍ക്ക് ഇത്തരം ഇരട്ടമുഖങ്ങള്‍ ചേരില്ലെന്നും ജനീഷ് കുമാർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വള്ളംകളി ദിവസം കുട്ടനാടിന് പ്രാദേശിക അവധി നല്‍കുന്ന കാര്യം ജനപ്രതിനിധി സഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഗണിക്കാമെന്ന മറുപടി നൽകിയ മുഖ്യമന്ത്രി, സെക്കന്‍ഡുകൾക്കിടെ തൊട്ടടുത്തിരിക്കുന്ന മന്ത്രിയോട് ഒരു കാരണവശാലും കൊടുക്കില്ലെന്ന് അടക്കം പറഞ്ഞത് ഓണ്‍ ആയ മൈക്കിലൂടെ സഭ മുഴുവൻ കേള്‍ക്കുകയായിരുന്നു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കെയു ജനീഷ് കുമാര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാകുന്നത്.
കെയു ജനീഷ് കുമാര്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം –
വി ഡി സതീശനോട്, നിയമസഭയോട് കള്ളം പറയരുത്, സഭാചട്ടങ്ങളുടെ ലംഘനമാണ്
ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നല്‍കില്ലെന്ന് അങ്ങ് വ്യക്തമാക്കുന്ന വീഡിയോ ഞാന്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ നിയമസഭയില്‍ ഇതിന് വിരുദ്ധമായി, അവധിയുടെ കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നാണ് അങ്ങ് മറുപടി നല്‍കിയത്. ഒരേ വിഷയത്തില്‍ സഭയ്ക്ക് അകത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ടുതരം നിലപാടുകള്‍ സ്വീകരിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് സഭാചട്ടങ്ങളുടെയും പൊതുമര്യാദകളുടെയും കടുത്ത ലംഘനമാണ്.
അന്തിമമായി തീരുമാനമെടുത്ത ഒരു കാര്യത്തില്‍ സഭയോട് കള്ളം പറയുന്ന ഇത്തരം നിലപാടുകള്‍ ജനാധിപത്യത്തോടും നിയമസഭയോടും കാണിക്കുന്ന വലിയ അനാദരവാണെന്ന് പൊതുജനം വിലയിരുത്തുന്നു.
വ്യക്തമായ ചോദ്യത്തിന് രണ്ട് തരം വ്യത്യസ്ത മറുപടികള്‍ സഭാതലത്തില്‍ വന്ന സാഹചര്യത്തില്‍
മൂലം വളളംകളിയുടെ പ്രദേശിക അവധി സംബന്ധിച്ച് സര്‍ക്കാരിന്റെ യഥാര്‍ത്ഥ മറുപടി എന്താണ് എന്ന് അറിയാന്‍ സഭാ സാമാജികന്‍ എന്ന നിലയില്‍ എനിക്ക് ആഗ്രഹം ഉണ്ട്.
?നിയമസഭയോട് കളവ് പറഞ്ഞ് ഒടുവില്‍ പദവി രാജിവെക്കേണ്ടിവന്ന മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരിത്രവും, പാര്‍ലമെന്റിന്റെ അവകാശങ്ങള്‍ തടസ്സപ്പെടുത്തിയതിന് എം.പി. സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 1978 ലെ അനുഭവവും അങ്ങ് ഓര്‍ക്കുന്നത് നന്നായിരിക്കും. അധികാരദുര്‍വിനിയോഗത്തിന്റെയും ജനവഞ്ചനയുടെയും ക്ലാസിക് ഉദാഹരണങ്ങളായ ഈ ചരിത്ര സംഭവങ്ങള്‍ മഹാഭൂരിപക്ഷത്തിന്റെ കരുത്തില്‍ ഭരിക്കുന്ന മുഖ്യമന്ത്രി ആവര്‍ത്തിച്ചു പഠിക്കേണ്ടതുണ്ട്. മറ്റെവിടെ കളവ് പറഞ്ഞാലും നിയമസഭയോട് അങ്ങ് കള്ളം പറയരുതെന്നും, ജനപ്രതിനിധികളെയും ജനങ്ങളെയും വഞ്ചിക്കുന്നവര്‍ക്ക് സഭയിലെ ‘ഓണ്‍’ ആയിരിക്കുന്ന മൈക്കുകള്‍ എന്നും ഒരു തടസ്സമായിരിക്കുമെന്നും ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.
?എത്രയൊക്കെ ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ചാലും ഉള്ളിലിരുപ്പുകള്‍ എന്നെങ്കിലും പുറത്തുചാടുമെന്ന് ഉറപ്പുള്ളവര്‍ക്ക് ഇത്തരം ഇരട്ടമുഖങ്ങള്‍ ചേരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ‘പൂക്കി ചിരി’ സ്വയം ഒരു ബാധ്യതയായി മാറിത്തീരും. രാഷ്ട്രീയത്തില്‍ പുലര്‍ത്തേണ്ട ഏറ്റവും കുറഞ്ഞ മര്യാദകളിലൊന്ന് ജനങ്ങളോടും സഭയോടും സത്യസന്ധത പുലര്‍ത്തുക എന്നതാണെന്നും, കളവ് പറയാതിരിക്കുന്നതുതന്നെ വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അങ്ങയെ ഞാന്‍ വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു.
