യു എസ് പ്രസിഡൻ്റ് നേതൃത്വം കൊടുക്കുന്ന യുദ്ധമുഖങ്ങളിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിനെതിരെ മുഖം തിരിച്ച് ഇസ്രയേൽ. ഹിസ്ബുള്ള ആയുധങ്ങൾ താഴെ വെയ്ക്കുന്നതുവരെ തെക്കൻ ലെബനനിൽ നിന്ന് തങ്ങളുടെ സൈന്യം പിൻവാങ്ങില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നു. അതേസമയം, ഇസ്രായേൽ ആദ്യം പൂർണ്ണമായും പിൻവാങ്ങുകയും ശത്രുത അവസാനിപ്പിക്കുകയും ചെയ്യണമെന്നാണ് ഇറാൻ്റെ വാദം. ചുരുക്കം, ഇതൊരു പുതിയ യുദ്ധത്തിനുള്ള സ്വരുകൂട്ടലാണോ എന്ന സംശയം ജനിപ്പിക്കുന്നു.
ഹിസ്ബുള്ളയുടെ കൈവശം ആയിരക്കണക്കിന് റോക്കറ്റുകളും ഇസ്രായേലി നഗരങ്ങളെ ലക്ഷ്യം വെയ്ക്കാൻ കഴിയുന്ന ആയുധങ്ങളുമുണ്ടെന്നാണ് ഇസ്രയേൽ പറയുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ സുരക്ഷ മുൻനിർത്തി തെക്കൻ ലെബനനിൽ ഒരു സുരക്ഷാ മേഖല നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും വ്യക്തമാക്കുന്നു. ഹിസ്ബുള്ള ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങിയില്ലെങ്കിൽ ഇസ്രായേൽ സൈന്യം അവിടെ തന്നെ തുടരുമെന്നാണ് നിലപാട്.
മുൻ കരാറുകളിൽ ഹിസ്ബുള്ള ആയുധങ്ങൾ കീഴടങ്ങുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവരത് പാലിച്ചില്ലെന്ന് ഇസ്രായേൽ വാദിക്കുന്നു. അതിനാൽ, അവ ഇനി വിശ്വസനീയമല്ല. ഇസ്രായേലിന്റെ അഭിപ്രായത്തിൽ, ഹിസ്ബുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നത് ഇസ്രായേലിന് ഭീഷണി ഉയർത്തുക മാത്രമല്ല, ലെബനന്റെ പരമാധികാരത്തെ ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്നു.
മറുഭാഗത്ത്, ലെബനന്റെ സംരക്ഷകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹിസ്ബുള്ള, ഇസ്രായേലി സാന്നിദ്ധ്യത്തിനെതിരെ ആയുധങ്ങൾ ഉപേക്ഷിക്കില്ലെന്ന് അതിന്റെ മുൻനിലപാടിൽ തന്നെയാണ് ഉറച്ച് നിൽക്കുന്നത്. ഇസ്രായേൽ ആദ്യം ലെബനൻ മണ്ണ് വിട്ടാൽ മാത്രമേ ചർച്ചകൾ സാദ്ധ്യമാകൂ എന്ന് ഹിസ്ബുള്ള നേതാക്കൾ പറയുന്നു. ചില ആയുധങ്ങൾ ലെബനൻ സൈന്യത്തിന് കൈമാറിയെങ്കിലും പൂർണ്ണമായ കീഴടങ്ങലിന് അവർ സമ്മതിച്ചിട്ടില്ല.
ലെബനൻ രാഷ്ട്രീയത്തിലെ ശക്തമായ ഒരു വിഭാഗമാണ് ഹിസ്ബുള്ള. ഇസ്രായേൽ പിന്മാറിയില്ലെങ്കിൽ, ഹിസ്ബുള്ള അനുകൂലികൾക്കിടയിൽ അത് എതിർപ്പ് വിളിച്ചു വരുത്തുകയും പുതിയ പോരാട്ടങ്ങൾക്ക് വഴിമരുന്നിട്ടുകയും ചെയ്തേക്കാം. ലെബനൻ സൈന്യം തെക്ക് ഭാഗത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഹിസ്ബുള്ളയുമായി തട്ടിച്ചു നോക്കുമ്പോൾ ശുഷ്ക്കമാണ്. ദുർബ്ബലമായ ലെബനൻ സർക്കാരിന് കീഴിൽ രാജ്യം സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വിഭാഗീയതയും നേരിടുകയാണ്.
