Monday, July 13, 2026

ബാങ്കോക്കിലെ പബിൽ  വൻ തീപ്പിടിത്തം; 27 പേർ വെന്തുമരിച്ചു, നിരവധി പേരുടെ നില ഗുരുതരം

Date:

ബാങ്കോക് : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർക്ക് ജീവഹാനി.  നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരണമുണ്ട്. നിമിഷനേരം കൊണ്ടാണ് കെട്ടിടത്തിലുടനീളം തീ പടർന്നുപിടിച്ചത്. പുറത്തുകടക്കാനാവാതെ ജീവനക്കാരും ദമ്പതികളടക്കമുള്ള സന്ദർശകരും
അകത്ത് കുടുങ്ങി.  ഏറെ നേരത്തെ കഠിനശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണവിധേയമാക്കാനായത്.

വടക്കൻ ബാങ്കോക്കിലെ നാ ലാഡ്പ്രാവോ (Na Ladprao) പബിൽ ആണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തത്തിൽ പരിക്കേറ്റ 63 പേരിൽ 22 പേരുടെ നില അതീവ ഗുരുതരമാണെന്ന് ബാങ്കോക്ക് ഗവർണർ  മാധ്യമങ്ങളെ അറിയിച്ചു

രക്ഷാപ്രവർത്തകർ പങ്കുവെച്ച ദൃശ്യങ്ങളിൽ, പരിഭ്രാന്തരായ ആളുകൾ ജീവരക്ഷാർത്ഥം പുറത്തേക്ക് ഓടുമ്പോൾ കെട്ടിടത്തിന്റെ പ്രധാന കവാടത്തിലൂടെ വലിയ തീജ്വാലകൾ പുറത്തേക്ക് വരുന്നത് കാണാമായിരുന്നു. നിമിഷങ്ങൾക്കകം പബിലുടനീളം കടുത്ത കറുത്ത പുക നിറഞ്ഞത് പുറത്തേക്കുള്ള വഴി കണ്ടെത്താൻ പലർക്കും തടസ്സമായി.
അർദ്ധരാത്രിയോടെയാണ് തീപ്പിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും ഉടൻ തന്നെ രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചതായും അധികൃതർ പറഞ്ഞു.

ദുരന്തസ്ഥലം സന്ദർശിച്ച തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരാകുൽ (Anutin Charnvirakul) കുറഞ്ഞത് 27 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. പരിക്കേറ്റ മറ്റ് നിരവധി പേരെ ചികിത്സയ്ക്കായി സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.  സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രധാനമന്ത്രി അനുതിൻ ചാർൺവിരാകുൽ, പബിൽ പരിപാടി അവതരിപ്പിച്ചിരുന്ന ഒരു സംഗീതജ്ഞൻ നൽകിയ വിവരങ്ങൾ പങ്കുവെച്ചു. പെട്ടെന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് സ്റ്റേജിന് സമീപമുള്ള സർക്യൂട്ട് ബ്രേക്കറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. തുടർന്ന് വലിയൊരു സ്‌ഫോടനം ഉണ്ടാകുകയും പബിലുടനീളം പുക അതിവേഗം പടരുകയും ചെയ്തു. ഇത് പബിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് നൽകിയത്.

മരണപ്പെട്ടവരിൽ പലരുടെയും മൃതദേഹങ്ങൾ കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള ശുചിമുറികൾക്ക് സമീപമാണ് കണ്ടെത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുകയിൽ നിന്നും തീയിൽ നിന്നും രക്ഷപ്പെടാൻ അവർ അങ്ങോട്ട് ഓടിയതാകാമെന്നാണ് നിഗമനം. അഗ്നിശമന സേനാംഗങ്ങൾ ഏകദേശം 30 മിനിറ്റോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്.
ദുരന്തത്തിന് ശേഷം പുറത്തുവന്ന ചിത്രങ്ങളിൽ പബിന്റെ ഉൾഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്.

സമീപകാലത്ത് തായ്‌ലൻഡിലെ വിനോദകേന്ദ്രങ്ങളിലുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണിത്. 2022-ൽ കിഴക്കൻ തായ്‌ലൻഡിലെ ഒരു മ്യൂസിക് പബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ, 2009-ലെ പുതുവത്സര ദിനത്തിൽ ബാങ്കോക്കിലെ സാന്റിക (Santika) നൈറ്റ് ക്ലബിലുണ്ടായ ആ വൻ തീപിടിത്തത്തിൽ 66 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. .

Share post:

Popular

More like this
Related

ഹോർമുസിൽ വീണ്ടും ആക്രമണം; കപ്പലിൽ ഉണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ ഒരാളെ കാണാനില്ല, തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി : ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം. ആക്രമിക്കപ്പെട്ട കപ്പലിൽ...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മാതാപിതാക്കളുടെ എസ്.ഐ.ആർ വിവരങ്ങൾ നിർബ്ബന്ധം

ന്യൂഡൽഹി : വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള  പുതിയ അപേക്ഷകർ ഇനി...

ഉപനേതൃസ്ഥാനത്തിനായുള്ള ആവശ്യം കടുപ്പിച്ച് സിപിഐ; എല്ലാം ഒറ്റപാർട്ടിക്ക് എന്നതിന് മാറ്റംവന്നേ പറ്റൂവെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായുള്ള ആവശ്യം കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...